ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Two Brilliant Years

 CBSE ആണോ കേരള സ്റ്റേറ്റ് ബോര്‍ഡ് ആണോ കേമം? എങ്ങിനെയാണ് സിലബസുകള്‍ രൂപപ്പെടുത്തേണ്ടത്? എങ്ങിനെയാണ് കുട്ടികളുടെ അറിവ് അളക്കേണ്ടത്? ഇങ്ങിനെ പലതരം തര്‍ക്കങ്ങള്‍ പലപ്പോഴായി ഇവിടെ കണ്ടിട്ടുണ്ട്. എനിക്കിതിലൊക്കെ അഭിപ്രായം ഉണ്ടെങ്കിലും, വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. ഓരോരുത്തരുടെയും സാഹചര്യങ്ങളും പരിമിതികളും മുന്‍ഗണനകളും ആനുകൂല്യങ്ങളും ഒക്കെ പരിഗണിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പാണ്, കുട്ടികളുടെ വിദ്യാഭ്യാസം.

ഞാനിവിടെ എന്‍റെ തോന്നലുകളും അനുഭവങ്ങളുമൊക്കെ ഒരു ഡയറിയിലെന്ന പോലെ കുറിച്ചിടാം. ഇതിനെ സാര്‍വത്രികമായ ശരിയായോ, മറ്റുള്ളവരുടെ മുകളില്‍ നടത്തുന്നൊരു വിധിയെഴുത്ത് ആയോ മനസിലാക്കരുത്. മറിച്ച്, മൂത്ത മകന്‍ ഫാദുവിന്‍റെ കൂടെ എന്‍റെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ യാത്രയായി കണ്ടാല്‍ മതി. ആ യാത്രയില്‍ എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ചിലതൊക്കെ തിരിച്ചറിഞ്ഞു, പല തെറ്റിദ്ധാരണകളും ഇപ്പോഴും വെച്ചു പുലര്‍ത്തുന്നു. 

രണ്ടു വര്‍ഷങ്ങള്‍ എന്നത് ദീര്‍ഘമായ കാലയളവ് ആയതുകൊണ്ടും, കാര്യമാത്ര പ്രസക്തമായി പറയാന്‍ അറിയാത്തത് കൊണ്ടും ഇതൊരു നീണ്ട കുറിപ്പ് ആയിരിയ്ക്കും. വായിച്ചിട്ട് പ്രത്യേകിച്ച് പുതിയ അറിവൊന്നും കിട്ടാനും പോകുന്നില്ല. എങ്കിലും, വഴിയില്‍ നിന്നു വീണു കിട്ടുന്ന ഡയറിയുടെ ഏടുകള്‍ മറിച്ച് നോക്കാന്‍ താല്‍പ്പര്യവും സമയവും ഉള്ളവര്‍ക്കു വായിച്ചു നോക്കാം. 


1. The Hardest Choice

ജീവിതത്തില്‍ കടുപ്പമുള്ള തീരുമാനങ്ങള്‍ ഒന്നുമെടുക്കാനാവാത്ത ഒരാളാണ് ഞാന്‍. കഴിവതും എളുപ്പപണി ചെയ്തു മുന്നോട്ട് പോവുന്നതാണ് സ്വഭാവം. വലിയ അദ്ധ്വാനമോ റിസ്ക്കോ എടുക്കാന്‍ തയ്യാറാവില്ല. അങ്ങിനെയുള്ള ഞാന്‍ ഈ അടുത്തെടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു തീരുമാനം ആയിരുന്നു, പത്ത് കഴിഞ്ഞതോടെ മൂത്ത മകന്‍ ഫാദുവിനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാമെന്നതു. 

ഡിഗ്രീക്ക് മുന്‍പ് പിള്ളേരെ ഹോസ്റ്റലില്‍ കൊണ്ടാക്കുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്ന ഒരാളായിരുന്നില്ല ഞാന്‍. അവനാണെങ്കില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒട്ടും നിന്നിട്ടുമില്ല. മുതിര്‍ന്നിട്ടും ഞങ്ങളുടെ കൂടെയാണ് പിള്ളേര്‍ ഇപ്പോഴും കിടക്കുന്നത്. ഫാദുവിന്‍റെ എട്ടാം ക്ലാസ്സ് വരെ ഞങ്ങള്‍ മസ്കറ്റിലായിരുന്നു. തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ വീട്ടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. നാട്ടില്‍ എത്തിയതോടെ പിള്ളേര് രണ്ടു പേരും കുറച്ചു കൂടി സ്ട്രീറ്റ് സ്മാര്‍ട്ടായി. എങ്കിലും നാട്ടില്‍ അടിച്ചു പൊളിക്കേണ്ടിയിരുന്ന അവരുടെ സുവര്‍ണ്ണ കാലത്തില്‍ നല്ലൊരു പങ്കും കോവിഡ് കൊണ്ടുപോയി.  

ഫാദു പഠിക്കാന്‍ തീരെ മോശമായിരുന്നില്ല, എന്നാലത്ര മിടുക്കനുമല്ല. ഒരിക്കലും ക്ലാസ്സില്‍ ഒന്നാമന്‍ ഒന്നുമായിട്ടില്ല. എന്നാല്‍ ആദ്യത്തെ പത്തു പതിനഞ്ച് റാങ്കിലൊക്കെ കാണുകയും ചെയ്യും. സ്കൂള് മാറിയിട്ടും ഈ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇവനെ ഇങ്ങിനെ സുഖിക്കാന്‍ വിട്ടാല്‍ ശെരിയാവില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു. അങ്ങിനെയാണ് പ്ലസ്സ് ടുവിനു ബ്രില്ല്യന്‍റ് ട്യൂഷന്‍ കൂടിയുള്ള റെസിഡന്‍ഷ്യല്‍ സ്കൂളെന്ന ആശയം വരുന്നതു. ഞാന്‍ ചെയ്യുന്നത് ശെരിയാണോ എന്ന കാര്യത്തില്‍ എനിക്കു തന്നെ ഒരുറപ്പുണ്ടായിരുന്നില്ല, അതുകൊണ്ടു പലരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വാപ്പ പച്ചക്കൊടി വീശി, എന്നാല്‍ അധികം പേരും ഇതിനെ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നില്ല.           

എഞ്ചിനിറിങ് എണ്ട്രന്‍സ് ക്ലിയര്‍ ചെയ്യാനായി കുട്ടിയെ രണ്ടു വര്‍ഷം ഹോസ്റ്റലില്‍ നിര്‍ത്തി ബ്രില്ല്യന്‍റ് പോലെ കര്‍ശനവും കഠിനവുമായ ശിക്ഷണത്തിലൂടെ കടത്തി വിടേണ്ടതുണ്ടോ? രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസും, ഹോസ്റ്റല്‍ ഫീസും, ബ്രില്ല്യന്‍റ് ഫീസും കൂടി മാത്രം ഏഴു ലക്ഷത്തോളം രൂപ ചിലവുണ്ട്! അതിനു മാത്രം മൂല്യവത്താണോ ഇത്? വീട്ടില്‍ നിന്ന് പഠിച്ചിട്ട് എണ്ട്രന്‍സ് കിട്ടിയില്ലെങ്കില്‍ പോലും, ഇത്രയും തുക ചിലവാക്കിയാല്‍ കേരളത്തില്‍ തന്നെ എഞ്ചിനീയറിങ് അഡ്മിഷന്‍ ലഭിക്കുമല്ലോ? ഇങ്ങിനെ പലതരം യുക്തിസഹമായ അഭിപ്രായങ്ങള്‍ അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. ഇതിനൊന്നും മറുപടി ഉണ്ടായിരുന്നില്ലെങ്കിലും ഫാദുവിന്‍റെ കാര്യത്തില്‍ അവനെ അടുത്ത നിലയിലേക്ക് ഉയര്‍ത്താനുള്ള ഒരു ശ്രമം നടത്തി നോക്കണമെന്നു തന്നെയായിരുന്നു എനിക്ക്.  

പഠനകാലത്ത് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് എന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് വലയമാണ്.  സ്കൂള്‍ കാലഘട്ടത്തില്‍ ഞാനെപ്പോഴും ചെന്നുപെടുന്ന കൂട്ടത്തിലെ ഒരു ശരാശരി ചെക്കനായിരുന്നു. പത്തു കഴിഞ്ഞുള്ള പഠനത്തില്‍ ക്ലാസിലെ ഏറ്റവും മോശം കുട്ടിയാവാന്‍ കഠിനമായി ഞാന്‍ അദ്ധ്വാനിച്ചു. അതിന് പറ്റിയ സാഹചര്യങ്ങളായിരുന്നു പ്രീഡിഗ്രീക്കും എഞ്ചിനീയറിങ്ങിനും പഠിച്ച കോളേജുകളില്‍ ഉണ്ടായിരുന്നതും. സാഹചര്യങ്ങളും അധ്വാനവും കൈകോര്‍ത്തപ്പോള്‍ സ്കൂള്‍ കഴിഞ്ഞുള്ള പഠനം ആര്‍ക്കും കുറ്റം കണ്ടെത്താന്‍ കഴിയാത്ത വിധം അലമ്പും ഉഴപ്പുമായിരുന്നു. 

പത്താം ക്ലാസ്സ് വരെയുള്ള ഫാദുവിന്‍റെ പഠനം, എന്‍റെ പോലെ ഒരു ശരാശരി വിദ്യാര്‍ഥി ആയാണ്. തുടര്‍ പഠനത്തിന് നിലവാരം കുറഞ്ഞ കോളേജുകളില്‍ അവന്‍ പോയാല്‍, അവനിലുള്ള എന്‍റെ ജീന്‍ തലപൊക്കുമെന്നും, ജീവിതം കോഞ്ഞാട്ടയാവുമെന്നും ഞാന്‍ ഭയന്നു. കുറച്ച് മിടുക്കരുടെ ഇടയിലേക്ക് എടുത്തിട്ടാല്‍, അവനടുത്ത നിലയിലേക്ക് സ്വാഭാവികമായി മുന്നേറുമെന്ന് തോന്നി. അവന്‍ എന്‍റെ മോശം സ്വാധീനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും. കുടുംബത്തിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കുറച്ച് കൂടി സ്വതന്ത്രനാവുകയും ചെയ്യും. ഇതൊക്കെയാണ് ഞാനന്ന് കണ്ടിരുന്ന കിണാശ്ശേരി    

മെഡിസിന്‍ എണ്ട്രന്‍സ് ക്രാക്ക് ചെയ്യാനുള്ള മിടുക്ക് അവനുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമായിരുന്നു. കൂടാതെ അതിന് വേണ്ടിയിടുന്ന അധ്വാനത്തിനുള്ള പ്രതിഫലം ആ തൊഴിലില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ടായിരുന്നു. അവന്‍ മെഡിസിന്‍ സീറ്റിനായി നന്നായി ശ്രമിച്ചിട്ടും, അവനതു നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഒരു സീറ്റ് പൈസ കൊടുത്ത് വാങ്ങിക്കാനുള്ള പാങ്ങ് എനിക്കുണ്ടാവുമോ എന്ന കാര്യവും സംശയമാണ്.

സ്കൂളില്‍ വെച്ച് ഫാദുവിന് ബയോളജി ഇഷ്ടമായിരുന്നു. എങ്കിലും എന്‍റെ താല്‍പ്പര്യം മനസിലാക്കിയിട്ടാവണം, അവനും എഞ്ചിനീയറിങ്ങ് നോക്കാമെന്ന അഭിപ്രായമാണ് പറഞ്ഞത്. ഫാദുവിനെ ഭയങ്കര ബുദ്ധിമാനായി ഒരിക്കലും തോന്നിയിട്ടില്ലെങ്കിലും, പ്രായത്തില്‍ കവിഞ്ഞ പക്വതയും വിവേകവും ചെറുപ്പം മുതല്‍ അവനുണ്ടായിരുന്നു. യുക്തിഭദ്രമായി കാര്യങ്ങള്‍ വിശദീകരിച്ചാല്‍ അവനതെളുപ്പം സ്വീകരിക്കും.

ഫാദുവിന്‍റെ സ്വഭാവത്തില്‍ അടിമുടി ഫബിയുടെ വളര്‍ത്തു ഗുണം കാണാന്‍ സാധിക്കും. പലപ്പോഴും എന്നെ അലോസരപ്പെടുത്തും വിധമുള്ള മര്യാദയും ഒതുക്കവും “മിടുക്ക് കുറവും” കുറുമ്പില്ലായ്മയും അവനുണ്ടായിരുന്നു. ഫാദുവിനെ ഹോസ്റ്റലില്‍ നിന്നു പഠിപ്പിക്കുക എന്ന തീരുമാനം ഏറ്റവുമധികം സങ്കടപ്പെടുത്തിയതും, ബുദ്ധിമുട്ട് ഉണ്ടാക്കിയതും ഫബിക്കാണ്. വീട്ടിലെ സാഹചര്യങ്ങളും സൌകര്യങ്ങളും പരിഗണിക്കുമ്പോള്‍ ഹോസ്റ്റലില്‍ പിടിച്ച് നില്‍ക്കുക എന്നത് ഫാദുവിനെ സംബന്ധിച്ച് അതീവ ദുഷ്കരമായിരിക്കും. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഭീകരമാണ് ഫബിക്ക് ഞങ്ങളുടെ വീട്ടിലെ ഫാദുവിന്‍റെ അസ്സാന്നിധ്യം.      

ഹോസ്റ്റലില്‍ നിര്‍ത്താം എന്നു തീരുമാനിച്ചപ്പോഴും, എറണാകുളം അല്ലെങ്കില്‍ തൃശൂര്‍ ആയിരുന്നു എന്‍റെ മുന്‍ഗണന. വേറെയൊന്നും കൊണ്ടല്ല, വീട്ടില്‍ നിന്ന് അടുത്താണല്ലോ എന്ന തോന്നല്‍. അവന്‍ അത്രയൊന്നും ദൂരെയല്ലല്ലോ എന്നൊരു മണ്ടന്‍ വൈകാരിക ചിന്ത. പക്ഷെ ഫാദുവിന് അക്കാര്യത്തില്‍ നല്ല വ്യക്തത ഉണ്ടായിരുന്നു. പഠിക്കാനാണ് ഇങ്ങിനെയൊരു ത്യാഗം ചെയ്യുന്നതെങ്കില്‍ മുന്‍ഗണനയും അതിനു തന്നെയായിരിക്കണം. കാഞ്ഞിരപ്പിള്ളി ആനക്കലുള്ള SAPS സ്കൂളാണ്, CBSE സ്കൂളുകളില്‍ മികച്ചതെന്ന അഭിപ്രായമാണ് അന്നന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു. അവന്‍റെ പ്രിഫറന്‍സ് ആ സ്കൂള്‍ ആയിരുന്നു. 

അവന്‍ SAPS തിരഞ്ഞെടുക്കാന്‍ മറ്റൊരു പ്രധാന കാരണം കൂടെയുണ്ട്. എന്‍റെ കസിന്‍റെ മകന്‍ അന്നവിടെ പഠിക്കുന്നുണ്ട്. ഫാദുവിനേക്കാള്‍ ഒരു വര്‍ഷം സീനിയര്‍ ആണെങ്കിലും, കുഞ്ഞുനാള്‍ തൊട്ടുള്ള സുഹൃത്താണ്. മസ്ക്കറ്റിലും അവര്‍ ഒരേ സ്കൂളില്‍ ആയിരുന്നു. 

ഫാദുവിന്‍റെ പ്ലസ്സ് ടൂ പഠനം ബ്രില്ല്യന്‍റിന്‍റെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആയിരിക്കുമെന്ന ധാരണ, അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് പത്തില്‍ വെച്ച് ബ്രില്ല്യന്‍റിന്‍റെ ഒരു ഓണ്‍ലൈന്‍ ഫൌണ്ടേഷന്‍ കോഴ്സിന് അവനെ ചേര്‍ത്തിരുന്നു. പക്ഷെ അവന്‍ ആ ക്ലാസ്സുകള്‍ ഒട്ടും കേട്ടിരുന്നില്ല, അതിനെ ഒട്ടും ഗൌരവത്തില്‍ എടുത്തുമില്ല. മുഴുവനായും ഓണ്‍ലൈനായുള്ള ഒരു കൊഴ്സായിരുന്നു അത്. പത്തിലെ കണക്കും ശാസ്ത്രത്തിന്‍റെയും അടിസ്ഥാനം ഭാഗങ്ങള്‍ പഠിപ്പിക്കുന്ന ഒരു കോഴ്സ്. എന്നാല്‍ ആ കോഴ്സ് കഴിഞ്ഞപ്പോള്‍ അതിലെ എമ്പത് ശതമാനത്തിലധികം ഭാഗം ഫാദൂ തുറന്നു നോക്കിയിട്ട് പോലുമില്ലായിരുന്നു.    


   

2. The Admission Path

ബ്രില്ല്യന്‍റിന്‍റെ ഫുള്ളി ഓഫ്ലൈന്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള അഡ്മിഷന്‍ നടത്തുന്നത്, അവര്‍ തന്നെ നടത്തുന്ന ഒരു എണ്ട്രന്‍സ് പരീക്ഷയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ്സ് പരീക്ഷയുടെ ഫലം വരുന്നതിന്  മുന്‍പ് തന്നെ ബ്രില്ല്യന്‍റിന്‍റെ പരീക്ഷകളും അഡ്മിഷന്‍ പ്രോസ്സസും കഴിയും. ഈ അഡ്മിഷന് പത്തിലെ മാര്‍ക്ക് അവര്‍ പരിഗണിക്കുന്നേയില്ല. വര്‍ഷത്തില്‍ രണ്ടു തവണ അവര്‍ ആ പരീക്ഷ നടത്തും. ആദ്യത്തെ പരീക്ഷയില്‍ നിന്നു തന്നെ മൊത്തം സീറ്റുകളുടെ 70%ത്തോളം ഫില്ലാവും. 

സ്കൂള്‍ അഡ്മിഷന് വേണ്ടിയുള്ള ബ്രില്ല്യന്‍റിന്‍റെ ആദ്യത്തെ പരീക്ഷയുടെ തലേ ദിവസം ഫാദുവിന് തീരെ വയ്യായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടു മൂന്ന് മാസം കൂടുമ്പോള്‍ അവന് ചെവി വേദന വരും. ഏതെങ്കിലും ENTയെ കാണിക്കും, അവര്‍ ചെവി ക്ലീന്‍ ചെയ്യും, ഒന്നോ രണ്ടോ മരുന്ന് തരും, ഒരാഴ്ച കൊണ്ട് അത് മാറും. പരീക്ഷയുടെ അന്ന് അവന് വയ്യായിരുന്നുവെങ്കിലും, ഞാനവനെയും കൊണ്ട് പരീക്ഷക്ക് പോയി. 

തേവരയുള്ള ഒരു സ്കൂളില്‍ വെച്ചായിരുന്നു പരീക്ഷ. പരീക്ഷ തുടങ്ങി അല്‍പ്പനേരം കഴിഞ്ഞതോടെ അവന് തല കറങ്ങുന്ന പോലെ തോന്നി, അതോടെ പരീക്ഷ ഹാളില്‍ നിന്നും അവരവനെ മാറ്റി. താഴെ കാത്തു നിന്നിരുന്ന എന്നോട് അവര്‍ വന്നു വിവരം പറഞ്ഞു. ഒരു തവണ ചെറുതായി ശര്‍ദ്ധിച്ചു. കുറച്ചു നേരം അവിടെ വിശ്രമിച്ചതിന് ശേഷം ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. പരീക്ഷ കല്ലത്തായ വിഷമം, തിരിച്ചു പോകുന്ന വഴി പിസ്സാ ഹട്ടില്‍ തീര്‍ത്തു.

ആ പരീക്ഷയില്‍ പ്രതീക്ഷിച്ച പോലെ അവന്‍റെ മാര്‍ക്ക് ശോചനീയമായിരുന്നു. എന്തായാലും മികച്ച സ്കൂളുകളില്‍ ഒന്നും അഡ്മിഷന്‍ ലഭിക്കില്ല. തൃശൂര്‍ ദേവമാതായില്‍ ചെറിയ സാധ്യത ഉണ്ടെന്ന് കേട്ടു. എനിക്കാണെങ്കില്‍ അതാണ് താല്‍പ്പര്യവും. ഞങ്ങള്‍ അവനെ കൊണ്ടു പോയി സ്കൂളും, അവരുടെ ഹോസ്റ്റലും ഒക്കെ കാണിച്ചു. ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ ഒരു വീട് ഹോസ്റ്റല്‍ ആക്കിയിരിക്കുകയാണ്. പത്ത് പതിനഞ്ച് കുട്ടികള്‍ മാത്രം, ഒരു മുറിയില്‍ രണ്ടോ മൂന്നോ പേര്‍ക്ക് കിടക്കാം, ഓരോ മുറിയിലും ബാത്ത്രൂമും ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു, ഹോസ്റ്റലില്‍ നില്‍ക്കുന്ന വീര്‍പ്പ് മുട്ടില്ല. എന്നാല്‍ “ഇതൊരു പ്രോപ്പര്‍ ഹോസ്റ്റലല്ല” എന്ന അവന്‍റെ കമെന്‍റ് കേട്ടപ്പോള്‍ അവന് ഇപ്പോഴും കാഞ്ഞിരപ്പിള്ളിയില്‍ തന്നെയാണ് താല്‍പ്പര്യമെന്ന് മനസ്സിലായി. ഈ മാര്‍ക്ക് വെച്ച് അതിന്‍റെ പരിസരത്ത് പോലും അഡ്മിഷന്‍ ലഭിക്കില്ല.

ബ്രില്ല്യന്‍റിന്‍റെ രണ്ടാമത്തെ പരീക്ഷയെ അവന്‍ കുറച്ചുകൂടി ഗൌരവത്തിലെടുത്തു. അതില്‍ നല്ല റാങ്ക് ലഭിച്ചതു കൊണ്ട്, അവന് എവിടെ വേണമെങ്കിലും അഡ്മിഷന്‍ കിട്ടുമെന്നായി. വീണ്ടും എറണാകുളം, തൃശൂര്‍, കൂത്താട്ടുകുളം എന്നൊക്കെ പറഞ്ഞു ചെന്ന എന്നെ അവന്‍ കണ്ടം വഴി ഓടിച്ചു. വീട്ടില്‍ നിന്നും നല്ല ദൂരെയാണ് കാഞ്ഞിരപ്പിള്ളി, കൂടാതെ അവരുടെ ഹോസ്റ്റല്‍ ഒരു ജയില്‍ സെറ്റപ്പാണ്, ഡോര്‍മെട്രി, കോമണ്‍ ബാത്റൂമുകള്‍… പക്ഷെ അവനത് മതി. 

ഹോസ്റ്റലില്‍ നിന്നു പഠിക്കണം എന്നാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ SAPS മതി - ഇതാണ് അവന്‍റെ നിലപാട്. അവന്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കട്ടെ എന്നത്, മനസ്സ് കല്ലാക്കി ഞാനെടുത്ത തീരുമാനമാണ്, അതില്‍ നിന്നും പുറകോട്ടില്ല. അവന്‍ ആഗ്രഹിക്കുന്ന കാഞ്ഞിരപ്പിള്ളി സ്കൂളിനെ നിഷേധിക്കാന്‍ എന്‍റെ പക്കല്‍ ന്യായവുമില്ല. അങ്ങിനെ കാഞ്ഞിരപ്പിള്ളിയിലെ SAPS സ്കൂള്‍ എന്ന കാര്യത്തില്‍ തീരുമാനമായി.

ഇതിനിടയില്‍ പത്താം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്നു. ഗംഭീരമെന്ന് പറയാന്‍ വയ്യെങ്കിലും, മോശമല്ലാത്ത മാര്‍ക്കുണ്ട്. പക്ഷെ ഇപ്പോഴവന് അഡ്മിഷന്‍ കിട്ടിയ SAPS സ്കൂളില്‍, അവന്‍റെ ബാച്ചില്‍ പത്തില്‍ ഏറ്റവും കുറവ് മാര്‍ക്ക് അവനായിരിക്കും. ഒരുപക്ഷേ ഫുള്‍ A+ ഇല്ലാത്ത ക്ലാസ്സിലെ ഏക വിദ്യാര്‍ഥി അവനാവും. ഈ പഠിപ്പിസ്റ്റുകളുടെ  കൂടെ പിടിച്ച് നില്‍ക്കാന്‍ അവന് കഴിയുമോ എന്ന ആശങ്ക ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.

എന്തായാലും ഫാദുവിന്‍റെ താല്‍പ്പര്യ പ്രകാരം തന്നെ കാഞ്ഞിരപ്പിള്ളിയിലെ SAPSല്‍ അവനെ ചേര്‍ത്തു. അഡ്മിഷന്‍ പ്രോസസ്സ് ഒക്കെ കഴിഞ്ഞപ്പോഴാണ് SAPSല്‍ പഠിച്ചിരുന്ന അവന്‍റെ കസിന്‍ അവിടെ മതിയാക്കി, തിരിച്ചു മസ്കറ്റിലേക്ക് പോകാന്‍ തീരുമാനിക്കുന്നതു. സത്യത്തില്‍ ഫാദു ആ സ്കൂളിനു വേണ്ടി എന്നോട് യുദ്ധം ചെയ്തതൊക്കെ ഈ കസിന്‍റെ കൂട്ട് അവിടെ ഉണ്ടാകുമല്ലോ എന്നോര്‍ത്താണ്. അതല്ല, അങ്ങിനെയല്ലവന്‍ പുറത്ത് പറഞ്ഞിരുന്നതെങ്കിലും. എന്തായാലും കസിന്‍ കാഞ്ഞിരപ്പിള്ളി ഉപേക്ഷിച്ചു പോവുന്നതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടില്‍ ഫാദു നിലപാടില്‍ ഉറച്ചു നിന്നു.  

വീട്ടിലെ ഏറ്റവും നല്ല നടന്‍ ശാദുവാണ്. ഫാദു പോകുന്നത് തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്ന മട്ടിലാണ് അവന്‍റെ നടത്തം. ഇനിയെങ്കിലും സമാധാനമായി ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകള്‍ കാണാമല്ലോ എന്നൊക്കെ പറഞ്ഞ് ഫാദുവിനെ ചൊറിയുന്നുണ്ടായിരുന്നു. “എനിക്ക് ഹോസ്റ്റല്‍ മതി, നിന്നെ സഹിക്കേണ്ടല്ലോ” - എന്നൊരു മറുപടിയിലൂടെ ശാദുവിന്‍റെ ചൊറിച്ചിലിനെ ഫാദുവും നേരിട്ടു. 

എന്നാല്‍ ക്ലാസ്സ് തുടങ്ങുന്ന സമയമായതോടെ ഫാദുവിന്‍റെ അഭിനയത്തിലും നിലപാടിലും ഒക്കെ ചില്ലറ ഇടര്‍ച്ചകള്‍ വന്നു തുടങ്ങി. ആദ്യമായി ഹോസ്റ്റലില്‍ കൊണ്ടു നിര്‍ത്താന്‍ പോയ ദിവസം, ഒന്നു രണ്ടു തവണ കാറില്‍ വെച്ച്, ഹോസ്റ്റലില്‍ നിന്നു പഠിക്കണമെന്നത് അനിവാര്യമാണോ എന്നവന്‍ ദയനീയമായി ചോദിച്ചു. ഞാന്‍ ആ അപേക്ഷയെ തീരെ പ്രോത്സാഹിപ്പിച്ചില്ല. അത്തരം ചോദ്യങ്ങള്‍ ഇനിയും പുറത്തേക്ക് വരാത്ത വിധം, എന്നെക്കൊണ്ട് പറ്റുന്ന വിധമൊക്കെ മുഖത്ത് നീരസം വരുത്തി. 

റസിഡന്‍ഷ്യല്‍ ബാച്ചിലേക്കുള്ള കുട്ടികളുടെ അഡ്മിഷന്‍ പ്രോസസ്സിന്‍റെ ഭാഗമായി നിരവധി ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ ബ്രില്ല്യന്‍റ് നടത്തും. ഇതൊന്നു പോലും കുട്ടികളെയും മാതാപിതാക്കളെയും ആകര്‍ഷിക്കാന്‍ നടത്തുന്ന പതിവ് മാര്‍ക്കറ്റിങ്ങ് രീതികളില്‍ ഉള്ളതല്ല. മറിച്ച് പ്രത്യക്ഷത്തില്‍ നമ്മളെ നിരുത്സാഹപ്പെടുത്തും വിധമുള്ള, കടുപ്പവും കണിശവുമായ ചില സന്ദേശങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുക. കുട്ടികളോടൊപ്പം രക്ഷിതാക്കള്‍ക്ക് കൂടിയുള്ള സന്ദേശമാണതു.   

റസിഡന്‍ഷ്യല്‍ ബാച്ചിലെ കുട്ടികള്‍ ഒന്നുകില്‍ IIT അല്ലെങ്കില്‍ AIMS ലക്ഷ്യമാക്കിയാണ് പഠിക്കേണ്ടത്. രണ്ടു വഞ്ചിയിലും കൂടി കാല് വെക്കരുത്. ഇത് രണ്ടും അത്യന്തം പ്രയാസമുള്ള, കഠിനാധ്വാനം കൊണ്ടു മാത്രം കീഴടക്കാന്‍ കഴിയുന്ന പരീക്ഷകളാണ്. കേരളത്തിലെ ഏറ്റവും മികച്ച കുട്ടികളാണ് ഇവിടെ പഠിക്കാന്‍ വരുന്നതു. എങ്കില്‍ പോലും, ഇനിയുള്ള രണ്ടു വര്‍ഷങ്ങള്‍ കഠിനധ്വാനം ചെയ്താല്‍ മാത്രമേ ഇത് ലഭിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ. അതിനു തയ്യാറുള്ളവര്‍ മാത്രം ജോയിന്‍ ചെയ്യുക. ബ്രില്ല്യന്‍റിന്‍റെ വിജയം അവരുടെ നേട്ടമായല്ല, മറിച്ച് ഉത്തരവാദിത്തമുള്ള വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് അവര്‍ അവതരിപ്പിക്കുക. 

കുറച്ചു പേരെങ്കിലും ഇവരുടെ ആദ്യം തന്നെയുള്ള ഈ ഞെട്ടിക്കലില്‍ ഇവിടെ ചേരണ്ട എന്നു തീരുമാനിക്കും. എല്ലാം അംഗീകരിച്ച് ചേരുന്നവരില്‍ നിന്നും പത്തോ പതിനഞ്ചോ ശതമാനം കുട്ടികള്‍ ആദ്യത്തെ വര്‍ഷം കഴിയുമ്പോഴേക്കും ഇവിടം മതിയാക്കും. ബാക്കി വരുന്ന കുട്ടികളില്‍ തന്നെ പകുതിയോളം പേര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ രണ്ടുകൊല്ലം തള്ളി നീക്കുകയാണ് ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍ ചേരുന്നവരില്‍ നാലിലൊന്ന് പേര്‍ മാത്രമേ അവസാനം വരെ ഇതിനായി  പൊരുതുന്നവര്‍ ഉണ്ടാവൂ.  

ഈ റസിഡന്‍ഷ്യല്‍ ബാച്ച് അല്ലാതെ ഇവര്‍ക്ക് ഹൈബ്രിഡ് മോഡലിലും, ഓണ്‍ലൈനായും ബാച്ചുകള്‍ ഉണ്ട്. ഇവിടെ അഡ്മിഷന്‍ ആര്‍ക്കും എടുക്കാം. ഒരെ കണ്ടെന്‍റും പരീക്ഷകളുമാണ് ഇവിടെയെല്ലാം നടത്തുന്നതു. ഫീസും മറ്റ് ചിലവുകളും താരതമ്യേന കുറവുമാണ്. എന്നാല്‍ അസ്സാധ്യ ഇച്ഛാശക്തി ഉള്ള കുട്ടികള്‍ക്ക് മാത്രമേ ബ്രില്ല്യന്‍റ് സെറ്റ് ചെയ്യുന്ന താളക്രമത്തില്‍ രണ്ടു വര്‍ഷങ്ങള്‍ തുടരാന്‍ കഴിയൂ. ഫാദുവിന് അതിനു കഴിയില്ലെന്ന് എനിക്കുറപ്പാണ്, അക്കാര്യം എന്നേക്കാള്‍ നന്നായി അവനുമറിയാം, എപ്പോഴുമത് അംഗീകരിച്ചു തരില്ലെന്ന് മാത്രം. 


3. From Home to Hostel

ഹോസ്റ്റലില്‍ ചെന്നുള്ള ആദ്യ നാളുകള്‍ അവന് വളരെ കടുപ്പമുള്ളതായിരുന്നു. പിടിച്ച് നില്‍ക്കാന്‍ അവനേക്കാള്‍ ബുദ്ധിമുട്ടിയത് ഫബി ആയിരുന്നു. എല്ലാ ദിവസവും രാത്രി അര മണിക്കൂര്‍ ഫോണ്‍ കൊടുക്കും. ഇത്തിരി ബുദ്ധിമുട്ടാണ് ആ കോളുകള്‍ അറ്റന്‍ണ്ട് ചെയ്യാന്‍. സങ്കടം പുറത്തു കാണിക്കാതെ സംസാരിക്കാന്‍ ഫാദൂ ശ്രമിക്കാറുണ്ട്. ബാക്ക് ഗ്രൌണ്ടില്‍ മറ്റ് കുട്ടികള്‍ വിതുമ്പുന്നതൊക്കെ കേള്‍ക്കാം. ഞാനിതു നീട്ടിപ്പരത്തി പറയുന്ന പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. പക്ഷെ ആദ്യത്തെ ഒന്നു രണ്ടു മാസത്തിന് വല്ലാത്തൊരു ദൈര്‍ഘ്യമാണ്, ഒട്ടും എളുപ്പല്ലാട്ടാ… 

ആദ്യത്തെ നാലഞ്ച് മാസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. പുതിയ സാഹചര്യങ്ങളും പരിമിതികളുമായി ഇണങ്ങാന്‍ കുട്ടികള്‍ ശെരിക്കും ബുദ്ധിമുട്ടും. ആ സമയത്ത് അവര്‍ തന്നെ പല പരിഹാരങ്ങളുമായി മുന്നോട്ട് വരും. ഈ അന്തരീക്ഷത്തില്‍ പഠിക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി ഓണ്‍ലൈനില്‍ പഠിക്കാം, കൂടുതല്‍ ശ്രദ്ധ ലഭിക്കുക വീട്ടിലെ അന്തരീക്ഷത്തിലാണ്… ഇങ്ങിനെ പലതരം നിര്‍ദ്ദേശങ്ങള്‍ വരും, എല്ലാം “നന്നായി പഠിക്കാന്‍ വേണ്ടി” ആയതുകൊണ്ട് നിഷേധിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.   

ഒറ്റക്കായി പോയ സങ്കടത്തിലാണ്, ഈ പരാതികളെന്ന് നമുക്ക് മനസിലാകും. അതുകൊണ്ട് സ്കൂളുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും ഞങ്ങളവിടേക്ക് കൂടെക്കൂടെ ഓടിച്ചെല്ലുമായിരുന്നു. ഒന്നു രണ്ടാഴ്ച കൂടുമ്പോള്‍ ഒന്നു രണ്ടു ദിവസം അവനെ വീട്ടില്‍ കൊണ്ടു വന്നു നിര്‍ത്തി, പരമാവധി സന്തോഷിപ്പിച്ച് തിരിച്ചു കൊണ്ടാക്കും. “നിനക്ക് തീരെ പറ്റില്ല എന്നു തോന്നിയാല്‍, തിരിച്ചു കൊണ്ടുവരാം” എന്ന ഉപാധിയിലാണ് അവന്‍ ഹോസ്റ്റലില്‍ ചേര്‍ന്നതു. പക്ഷെ അവന്‍ ഇത് ആദ്യത്തെ ആഴ്ചകളില്‍ തന്നെ എടുത്ത് പ്രയോഗിച്ച് കളയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതോടെ ഞാന്‍ വാക്ക് മാറ്റി, ഇത്ര പെട്ടെന്ന് ഈ തീരുമാനമെടുക്കാന്‍ പറ്റില്ലെന്നും, നാല് മാസം കഴിഞ്ഞും നീ ഇത് തന്നെയാണ് പറയുന്നതെങ്കില്‍ നോക്കാമെന്നായി ഞാന്‍. 

ആദ്യ നാളുകളില്‍ ഫാദുവിന് കാഞ്ഞിരപ്പിള്ളിയില്‍ ബുദ്ധിമുട്ടാണെന്ന് പറയുമ്പോഴൊക്കെ, ഞാന്‍ അവന്‍റെ പഴയ സ്കൂളില്‍ ചെന്നു ചെയര്‍മാന്‍ കലാം സാറിനെ കാണും. ഫാദു എങ്ങാനും തിരിച്ചു വന്നാല്‍ ഇവിടെ അഡ്മിഷന്‍ കിട്ടുമെന്ന് ഉറപ്പാക്കും. ഒന്നു രണ്ടു തവണ എന്‍റെ ഈ സര്‍ക്കസ്സ് കഴിഞ്ഞപ്പോള്‍ കലാം സാര്‍ എന്നോടുള്ള കാര്യം പറഞ്ഞു. 
“എപ്പോഴാണെങ്കിലും അവനവിടെ നിര്‍ത്തിയിട്ട് വരേണ്ടി വന്നാല്‍ നമുക്ക് ഇവിടെ അഡ്മിഷന്‍ ശരിയാക്കാം. പക്ഷെ ഫാദു അവിടെ നിന്നു പഠിച്ചു മിടുക്കനായി തിരിച്ചു വരും, നീ അവനെ അതിനനുവദിച്ചാല്‍ മാത്രം മതി. ചുരുങ്ങിയത് രണ്ടു മൂന്നു മാസം നീയവനെ അവിടെ പോയി കണ്ടു, വീട്ടിലേക്ക് വിളിച്ചിട്ട് വരരുത്.” 

സത്യം പറഞ്ഞാല്‍ കലാം സാര്‍ പെട്ടെന്നങ്ങിനെ പറഞ്ഞപ്പോള്‍ എനിക്കത്ര രുചിച്ചില്ല. പക്ഷെ ഒന്നിരുത്തി ആലോചിച്ചപ്പോള്‍, പറഞ്ഞതില്‍ കാര്യമുണ്ട്. പ്രശ്നം ഫാദുവിന്‍റേത് ആയിരുന്നില്ല. അവനു വേണ്ടിയെന്ന മട്ടില്‍ ആദ്യത്തെ മാസങ്ങളില്‍ ഞാന്‍ ചെയ്തതൊക്കെ മണ്ടത്തരങ്ങളായിരുന്നു. 

ഫാദു വീട്ടിലേക്ക് കൂടെക്കൂടെ വന്നിരുന്നതു, അവന് വേണ്ടി മാത്രമായിരുന്നില്ല. വിളിക്കാന്‍ വരുന്ന ഞങ്ങളെ നിരാശരാക്കാന്‍ കഴിയില്ലല്ലോ. വീട്ടില്‍ പോയി തിരിച്ചു വന്നാല്‍ കുറച്ചു ദിവസം ഹോസ്റ്റലില്‍ അവന്‍ മൂഡോഫ് ആയിരിയ്ക്കും. അത് മാറുമ്പോഴേക്കും ഞങ്ങളവിനെ വിളിക്കാന്‍ വീണ്ടുമെത്തും. വീട്ടിലെത്തുമ്പോള്‍ അവനെ സന്തോഷിപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം, തിരിച്ച് ഹോസ്റ്റലില്‍ എത്തുമ്പോള്‍ വീട് മിസ്സാവനുള്ള കാരണങ്ങളുമാവും. മൊത്തത്തില്‍ ചെക്കനെ മോശമില്ലാതെ ഉപദ്രവിച്ചിട്ടുണ്ട്, ആദ്യത്തെ കുറച്ചു മാസങ്ങളില്‍. 

എന്തായാലും കലാം സാറിന്‍റെ ഉപദേശപ്രകാരം ഫാദുവിന്‍റെ വീട്ടിലേക്കുള്ള വരവ് ഞാന്‍ വെട്ടിക്കുറച്ചു. ആദ്യം മാസത്തിലൊരിക്കലാക്കി, പിന്നെ രണ്ടു മാസത്തിലാക്കി. നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞതോടെ ഫാദു ഹോസ്റ്റലുമായി  ഇണങ്ങി ചേര്‍ന്നു. ഇപ്പോള്‍ അര മണിക്കൂര്‍ വെച്ച് ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ ഫോണ്‍ അനുവദിക്കുന്നുള്ളൂ. നാളിതു വരെ ഒരിക്കല്‍ പോലും അവന്‍ ആ സമയത്ത് ഞങ്ങളുമായി സംസാരിക്കാതിരുന്നിട്ടില്ല. എന്തെങ്കിലുമൊക്കെ സംസാരിക്കും, അധികവും പഠനത്തെ കുറിച്ചായിരിക്കും. ഗ്രാന്‍റ് പാരന്‍റ്സും ഞങ്ങളും ഒക്കെ ചേര്‍ന്നൊരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിലാണ് അവന്‍ അവന്‍റെ ഹോസ്റ്റല്‍ അപ്ഡേറ്റ്സ് ഇടുക. കപ്പ ബിരിയാണി അല്ലാത്ത ബാക്കി ഹോസ്റ്റല്‍ വിഭവങ്ങളെ ഒക്കെ ഇപ്പോഴവന്‍ കീഴടക്കി. ബസ്സില്‍ ഒറ്റയ്ക്ക് കാഞ്ഞിരപ്പിള്ളിയില്‍ നിന്നും വീട്ടിലേക്ക് വരാന്‍ തുടങ്ങി.

ക്ലാസിലെ ഏറ്റവും മാര്‍ക്ക് കുറഞ്ഞ കുട്ടിയായി ജോയിന്‍ ചെയ്ത ഫാദുവിന്‍റെ പ്രകടനം പക്ഷെ അത്ര മോശമായിരുന്നില്ല. അത് അവന് വലിയ ഉത്തേജനമായി, ഒപ്പമുള്ള പുലികളെ ഓരോരുത്തരായി കടന്നു പോകുന്നത് അവന്‍ ശരിക്കും ആസ്വദിച്ചു. ഒന്നാമത്തെ വര്‍ഷം കഴിയുന്നതോടെ ക്ലാസിലെ ആദ്യത്തെ അഞ്ച് കുട്ടികളില്‍ ഒരാളാവാന്‍ അവന് കഴിഞ്ഞു. അവിടെ എല്ലാ ആഴ്ചകളിലും പരീക്ഷ കാണും. ഈ പരീക്ഷകളില്‍ ടോപ്പ് 10 % കുട്ടികളില്‍ ഫാദു സ്ഥിര സാന്നിധ്യമായി. പിന്നീട് ആ സ്ഥാനം വിട്ടു കൊടുക്കാതിരിക്കാനുള്ള പോരാട്ടമായിരുന്നു ചെക്കന്‍റെതു. 

ആദ്യത്തെ നാലഞ്ച് മാസം കഴിഞ്ഞതോടെ, ഒന്നര വര്‍ഷം പോയതറിഞ്ഞില്ല. മറ്റെന്തിനെയെങ്കിലും കുറിച്ച് ആലോചിച്ച് ദുഖിക്കാനുള്ള സമയമൊന്നും ബ്രില്ല്യന്‍റും സ്കൂളും കൊടുത്തില്ല. ഫാദുവിന്‍റെ സങ്കടം മാറി, കഷ്ടപ്പാട് മാത്രമായതോടെ, പിന്നെ ഞങ്ങളുടെ പണി എളുപ്പമായി. അവന്‍ പറയുന്നതിനൊക്കെ ചുമ്മാ സപ്പോട്ട് കൊടുത്താ മതി, നമുക്ക് ചെലവ് പത്തു പൈസക്ക് കൊള്ളാത്ത മോട്ടിവേഷം വായ്ത്താളം മാത്രം. 


4. Stronger After the battle

രണ്ടാം വര്‍ഷം (+2) കഴിയാനാവുന്നതോടെ പലതരം എണ്ട്രന്‍സ് പരീക്ഷകള്‍ വന്നുതുടങ്ങും. സെപ്റ്റംബറില്‍ വന്ന NDAയുടെ ആദ്യ പരീക്ഷയായിരുന്നു ആ സീസണിലെ ആദ്യത്തെ എണ്ട്രന്‍സ് പരീക്ഷ. ഫാദുവിന്‍റെ താല്‍പ്പര്യത്തിന്‍റെ നാലയല്‍വക്കത്തുള്ള ഒന്നല്ല പട്ടാളം. മോട്ടിവേഷനും തള്ളിനും ചിലവില്ലാത്തതു കൊണ്ട് ഞാനിത്തിരി ലാവിഷായി. അങ്ങിനെ എന്‍റെ ശല്യം ഒഴിവാക്കാനായി, "കിട്ടിയാലും ചേരില്ല" എന്ന നിബന്ധനയോടെ പരീക്ഷ എഴുതാന്‍ അവന്‍ സമ്മതിച്ചു. അവന്‍റെ കണ്ടീഷന്‍ തല്‍ക്കാലം ഞാന്‍ അംഗീകരിച്ചു, കാരണം കിട്ടുന്നതില്‍ ഇതാണ് മികച്ചതെങ്കില്‍, വിശദമായി ഞാന്‍ ഒന്നുപദേശിച്ചാല്‍, ഈ ഉപദേശം കേള്‍ക്കുന്നതിനേക്കാള്‍ നല്ലത് പട്ടാളത്തില്‍ പോയി വീരമൃത്യു വരിക്കുന്നതാണെന്ന് അവന്‍ തീരുമാനിക്കുമെന്ന് എനിക്കുറപ്പാണ്.   

അപ്പോഴേക്കും മസ്കറ്റിലേക്ക് തിരിച്ചു ജോലിക്കായി പോകാമെന്ന തീരുമാനത്തില്‍ ഞാനെത്തിയിരുന്നു. അവിടേക്ക് ഉടനെ പോകേണ്ടതുണ്ട്, അതിനു മുന്‍പ് ഫാദുവിനെ ഒരു പരീക്ഷക്കെങ്കിലും കൊണ്ടുപോവാനുള്ള തന്താവകാശം വിനിയോഗിക്കണം. അതുകൊണ്ടു NDA പരീക്ഷ എഴുതാന്‍ ഹോസ്റ്റലില്‍ നിന്നും അവനെ വിളിച്ചു കൊണ്ടുവന്ന്, എറണാകുളത്ത് ഒരു സ്കൂളില്‍ പരീക്ഷ എഴുതിച്ചു, തിരിച്ചു കൊണ്ടാക്കി. പരീക്ഷ കൊഴപ്പമില്ലായിരുന്നു എന്നവന്‍ പറഞ്ഞു. ആര്‍ക്ക് കൊഴപ്പമില്ല എന്നെനിക്ക് മനസിലായില്ലെങ്കിലും, അതവനോട് ചോദിച്ചില്ല.     

+2വില്‍ ജോയിന്‍ ചെയ്തതിന് ശേഷം നാലഞ്ച് തവണയെങ്കിലും ഫാദുവിന് ചെവി വേദന വന്നു ENTയെ കാണിച്ചിരുന്നു. രണ്ടു തവണ ഹോസ്റ്റലിനു സമീപത്തുള്ള ആശുപത്രിയില്‍ അവന്‍ തന്നെ പോയി കണ്ടതാണ്. രണ്ടു മൂന്ന് ENTയെ നാട്ടില്‍ വരുമ്പോഴും കാണിച്ചിരുന്നു. മരുന്ന് കഴിക്കുമ്പോള്‍ ഒരാഴ്ച കൊണ്ട് മാറുമെങ്കിലും, കുറച്ചു നാള്‍ കഴിയുമ്പോള്‍ വീണ്ടും വരും. രോഗത്തെ ഗൌനിക്കാതെ വിടുന്നതാണ് പൊതുവെ എന്‍റെ പ്രകൃതം. പക്ഷെ ഇത്തവണ അവന്‍റെ ക്ഷമ നശിച്ചിരുന്നു. ഓണം അവധിക്ക് വരുമ്പോള്‍ ചെവി വേദനയുടെ കാര്യം ഒരു തീരുമാനത്തിലാക്കണമെന്ന് അവന്‍ കട്ടായം പറഞ്ഞു. ഇനി വരുന്ന പരീക്ഷകളെ ഇതൊരു വിധത്തിലും ബാധിക്കരുതു എന്നുള്ളത് കൊണ്ടാണ് അവന്‍ ഇക്കാര്യത്തില്‍ എന്‍റെ ഒഴപ്പിനൊപ്പം തുള്ളാന്‍ തയ്യാറാവാതിരുന്നത്. 

എറണാകുളം വൈറ്റില അടുത്ത് ഒരു ഡോ: നൌഷാദ് ഉണ്ട്. ആരും സഞ്ചരിക്കാത്ത ചെവിയുടെ കനാലിലൂടെ ഒരു ഭ്രാന്തനെ പോലെ അലയുന്ന കേമനാണത്രേ! അങ്ങിനെ ഓണം അവധിക്കു വന്നപ്പോള്‍ നൌഷാദ് ഡോക്ടറെ പോയിക്കണ്ടു. “ഇതെന്തോ സ്കിന്‍ അലര്‍ജ്ജിയാണെന്ന് പല ഡോക്ടര്‍മാരും പറഞ്ഞതാണ് ഡോക്ടറേ? പക്ഷേ ഇവര്‍ക്ക് അതൊന്നും വിശ്വാസമാവുന്നില്ല, ഡോക്ടര്‍ തന്നെ പറഞ്ഞു മനസിലാക്കി കൊടുക്ക്” - ഫാദുവിനും ഫബിക്കും മേലെ ഒരു ലോഡ് പുച്ഛം വാരി വിതറിയെറിഞ്ഞു കൊണ്ട് ഞാന്‍ ഡോക്ടറുടെ പക്കല്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്തു. നൌഷാദ് ഡോക്ടര്‍ കുറെ ടോര്‍ച്ചടിച്ചും കുഴല് വെച്ചുമൊക്കെ ചെവിയില്‍ നോക്കി. ഒരു സ്കാന്‍ എഴുതി തന്നിട്ട്, അതിന്‍റെ റിസല്‍ട്ടുമായി നാളെ വന്നു കാണാന്‍ പറഞ്ഞു. 

ഡോക്ടര്‍ക്ക് എത്ര ഉറപ്പുണ്ടെങ്കിലും ഈ തെളിവധിഷ്ഠിത ചികിത്സ സമ്പ്രദായക്കാലത്ത് സ്കാന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വന്നാലല്ലേ ഡോക്ടര്‍ പച്ചക്കൊടി വീശൂ. വെറുതെ ഒരു ചടങ്ങിന് പോവുന്നതാണ് എന്നറിയാവുന്നത് കൊണ്ട് സ്കാനിങ് റിപ്പോര്‍ട്ടുമായി ഡോക്ടറെ കാണാന്‍ ഞാന്‍ ഒറ്റക്കാണ് പോയത്. ഡോക്ടര്‍ റിപ്പോര്‍ട്ട് വാങ്ങിച്ചു, പെട്ടെന്ന് മറിച്ച് നോക്കി, മേശപ്പുറത്ത് വെച്ചു. 
“ഞാന്‍ വിചാരിച്ചത് പോലെ തന്നെ, മകന് cholesteatoma ആണ്. പക്ഷെ നന്നായി ബാധിച്ചിട്ടുണ്ട്, അതുകൊണ്ട് പെട്ടെന്ന് സര്‍ജറി ചെയ്യണം”

സര്‍ജറി എന്നൊക്കെ കേട്ടതോടെ, ഞാന്‍ ബാറ്റണ്‍ വാപ്പാക്ക് കൈമാറി. രണ്ടു മാസത്തോളം ക്ലാസ്സ് മിസ്സാവും. ഫാദുവിന്‍റെ പഠിത്തം ഏറ്റവും കുറവ് ബാധിക്കുന്ന കാലയളവിലേക്ക്, അതായത് സര്‍ജറി രണ്ടു മാസം കൂടി കഴിഞ്ഞു ചെയ്യാമെന്ന ധാരണയില്‍ വാപ്പയും ഡോക്ടര്‍ നൌഷാദും കൂടിയെത്തി. എന്നാല്‍ ഹോസ്റ്റലില്‍ തിരിച്ചെത്തി രണ്ടാഴ്ച്ച കഴിഞ്ഞതോടെ ഫാദൂ തന്നെ വിളിച്ച് പറഞ്ഞു, സര്‍ജറി പെട്ടെന്നു ചെയ്യാം. അവന് ഇനി ഈ ചിന്ത തലയില്‍ വെച്ചു കൊണ്ട് നടക്കാന്‍ കഴിയില്ലത്രേ! അവന്‍റെ അദ്ധ്യാപകരും അതേ അഭിപ്രായം പറഞ്ഞതോടെ, പിന്നെ ഒന്നും നോക്കിയില്ല. തൊട്ടടുത്ത ദിവസം തന്നെ സര്‍ജറി വിജയകരമായി ചെയ്തു. ഒരു ചെവിയുടെ കേള്‍വി ശക്തിയെ ബാധിക്കും. എങ്കിലും ദ്രവിച്ചു പോയ ചെവിയിലെ കുഞ്ഞനെല്ലുകള്‍ കുറെയൊക്കെ നൌഷാദ് ഡോക്ടര്‍ പുനര്‍സൃഷ്ടിച്ചു.

ഒന്നര മാസം കഴിഞ്ഞതോടെ സ്കൂളിലേക്ക് തിരിച്ചു പോകാനുള്ള അനുവാദം ലഭിച്ചു. അപ്പോഴും നാലഞ്ച് ദിവസം കൂടുമ്പോള്‍ കാഞ്ഞിരപ്പിള്ളിയില്‍ നിന്നും എറണാകുളത്ത് വന്ന് ഡോക്ടറെ കാണിക്കണം. ചെവിയൊക്കെ കവര്‍ ചെയ്തു ഫാദൂ തന്നെ ബസ്സില് കേറി എറണാകുളത്തേക്ക് വരും. അപ്പോഴേക്കും ഞാന്‍ ജോലിക്കായി മസ്കറ്റിലേക്ക് തിരിച്ചു വണ്ടി കയറി, ഇനിയുമത് നീട്ടാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഡോക്ടറെ കാണല്‍ പരിപാടി ഫബിയും ഫാദുവും കൂടി കൃത്യമായും ഭംഗിയായും ചെയ്തു, ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അതിത്ര നന്നായി നടന്നേക്കില്ല. ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടറുടെ അടുത്ത് ചെന്നു റിവ്യൂ ചെയ്യണമെന്നതു, രണ്ടാഴ്ചയില്‍ ഒരിക്കലെന്നായി, അതങ്ങിനെ നീട്ടി നീട്ടി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മതിയെന്നായി അവസാനം.   

ഇതിനിടയില്‍ ഒരു ദിവസം NDA പരീക്ഷയുടെ റിസള്‍ട്ട് വന്നുവെന്ന വാര്‍ത്ത ഞാന്‍ കണ്ടു. ഫാദുവിനെ വിളിച്ചപ്പോള്‍, അവന്‍ അക്കാര്യം രണ്ടു മൂന്നു ദിവസം മുന്നേ അറിഞ്ഞിരുന്നു. റിസള്‍ട്ടും നോക്കി, സെലക്ഷന്‍ കിട്ടിയില്ല, അക്കാര്യം ഫബിയോട് പറഞ്ഞിരുന്നു, എന്‍റെ അടുത്ത് പറഞ്ഞില്ല എന്നേയുള്ളൂ. സെലക്ഷന്‍ കിട്ടിയിട്ടും കാര്യമൊന്നുമില്ല, ചെവിയുടെ ഈ സര്‍ജറി കഴിഞ്ഞത് കൊണ്ട് എയര്‍ ഫോര്‍സിലും നേവിയിലും മെഡിക്കലി അണ്‍ഫിറ്റ് ആവും. പുറമെ നിന്നുള്ള പരിശോധനയില്‍ തന്നെ ഈ സര്‍ജറി ചെയ്ത കാര്യം മനസിലാക്കാന്‍ കഴിയുന്നത് കൊണ്ട്, ഒളിപ്പിച്ചു വെയ്ക്കാനും കഴിയില്ല. 

സെലക്ഷന്‍ കിട്ടിയില്ല എന്നു ഫാദു പറഞ്ഞെങ്കിലും ഞാന്‍ വെറുതെ ഒന്നെടുത്ത് റിസള്‍ട്ട് നോക്കി. ഞാന്‍ നോക്കിയപ്പോള്‍ അവന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്!!!  കഴിഞ്ഞ വര്‍ഷം സെലക്ഷന്‍ ലഭിച്ചവരുടെ ലിസ്റ്റിലാണ്, ഇവന്‍ ഇവന്‍റെ പേര് തപ്പി നോക്കിയിരുന്നത്. ഫാദുവില്‍ എന്‍റെ ജീനിന് മേല്‍ക്കൈ ലഭിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ അവനോട് കെറുവിച്ചിട്ട് എന്ത് കാര്യം! ഒന്നുമില്ലെങ്കിലും എഴുതിയ പരീക്ഷയുടെ റിസള്‍ട്ട് നോക്കാനുള്ള മര്യാദ അവനുണ്ടായല്ലോ, ഭാഗ്യം! കിട്ടിയാലും ചേരില്ല എന്ന നിലപാടായിരുന്നതു കൊണ്ടാവണം, താന്‍ മെഡിക്കലി അണ്‍ഫിറ്റാണ് എന്നതതവനെ ബാധിച്ചതേയില്ല. NDA വഴി പട്ടാളത്തില്‍ കേറുക എന്നതു സ്വപ്നമായിരുന്ന, ഈ പരീക്ഷയെ ഗൌരവത്തില്‍ സമീപിച്ചിരുന്ന കുട്ടികള്‍ക്ക് പോലും ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയ പരീക്ഷ അനായാസം മറികടക്കാന്‍ കഴിഞ്ഞത് ഫാദുവിന്‍റെ  ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. 


5. The Culmination

രണ്ടു വര്‍ഷം മുന്‍പ് ഫാദുവിനെ BRILLIANTല്‍ ചേര്‍ക്കുമ്പോള്‍ എന്‍റെ ആഗ്രഹം അവന് കേരളത്തിലെ ഏതെങ്കിലും നല്ല എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍ കിട്ടണമെന്നായിരുന്നു. ക്ലാസ്സിലെ ഭൂരിപക്ഷം പേരും വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന ഏതെങ്കിലുമൊരു കോളേജ്, അതായിരുന്നു എന്‍റെ ലക്ഷ്യം. അവന്‍ അതിലേക്ക് എത്തിയെന്നു എനിക്ക് തോന്നി.  

പ്ലസ്സ് ടു കഴിയാന്‍ ആവുന്നതോടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ  എണ്ട്രന്‍സ് പരീക്ഷകള്‍ ഒന്നിനു പുറകെ ഒന്നായി വരും. മനുഷ്യരുടെ ആക്രാന്തത്തിന് അതിരുകള്‍ ഇല്ലല്ലോ, എല്ലാത്തിനും നിരത്തി പിടിച്ച് അപേക്ഷിച്ചു. JEE Mains, Amrita, VIT, MIT, UCEED, KEAM, IISER, BITSAT, CUSAT… അങ്ങിനെ സകലതിനും അപേക്ഷിച്ചു. 

ഞാന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നത് 1995 - 99 കാലത്താണ്. ഞങ്ങള്‍ പഠിച്ചിറങ്ങിയതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഗംഭീരമായി കാസര്‍ഗോഡ് വെച്ച് ആഘോഷിക്കുന്നു. മിക്കവാറും എല്ലാവരും എത്തുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ മസ്കറ്റില്‍ ജോലിക്ക് കയറിയിട്ട് രണ്ടു മൂന്ന് മാസമേ ആയിട്ടുള്ളൂ. ഉടനെ തന്നെ ലീവ് എടുക്കാനൊരു മടി. ഡിസംബറിലാണ് ഈ പരിപാടി, ജനുവരി അവസാനം ഫാദുവിന്‍റെ JEE Mains ആദ്യ സെഷന്‍ പരീക്ഷയുണ്ട്, പറ്റിയാല്‍ അതിനു വെറുതെയൊന്ന് പോകണമെന്നുണ്ട്. അതുകൊണ്ട് തല്‍ക്കാലം അലുമിനി അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പോയേക്കാമെന്ന് തീരുമാനിക്കുന്നു. 

പ്രതീക്ഷിച്ച പോലെ ജനുവരിയില്‍ നാലഞ്ച് ദിവസത്തേക്ക് നാട്ടില്‍ പോകാന്‍ പറ്റി. JEE Mains എഴുതാന്‍ ഫാദുവിനെ കൊണ്ടുപോയി. പതിവ് പോലെ പരീക്ഷ കൊഴപ്പമില്ലായിരുന്നു എന്ന ഫീഡ്ബാക്ക് കിട്ടി, എന്തരോ എന്തോ! തൊട്ടടുത്ത ദിവസം BPlan + BArchന്‍റെ പരീക്ഷയുണ്ട്. Btech പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയതോടെ അടുത്ത ദിവസത്തെ പരീക്ഷ എഴുതുന്നില്ല എന്നവന്‍ പറഞ്ഞു. ഇക്കാര്യം അവന്‍ നേരത്തെ ഫബിയോട് സൂചിപ്പിച്ചിരുന്നു. എങ്കിലും ഞാന്‍ നേരിട്ട് എത്തി പറയുമ്പോള്‍ അവന്‍ അയയും എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ഇത്തവണ ചെക്കന്‍ ചൊട്ടക്ക് അടുത്തില്ല. ബി-ആര്‍ക്ക് എന്‍റെ ടേസ്റ്റല്ല, കിട്ടിയാലും ഞാന്‍ പോവുന്നില്ല, പിന്നെ എന്തിന് പരീക്ഷ എഴുതണം? ഐ‌ഐ‌ടിയില്‍ കിട്ടിയാലും ചേരില്ല എന്നാണ് വാദം, അത്രയും അഹങ്കാരം എനിക്ക് താങ്ങാന്‍ പറ്റില്ലായിരുന്നു. പക്ഷെ ഇത്തവണ എന്‍റെ അനിഷ്ടം അവന്‍റെ തീരുമാനത്തെ മാറ്റിയില്ല. അവനാ പരീക്ഷ എഴുതിയില്ല. 

രണ്ടു ദിവസം കൂടി കഴിഞ്ഞ് അമൃതയുടെ ഒരു പരീക്ഷ ഉണ്ടായിരുന്നു. അതും എഴുതേണ്ടതില്ല എന്നാണ് എന്നാണ് അവന്‍റെ അഭിപ്രായം. എന്തെങ്കിലും ചെയ്യാന്‍ ഞാനും പറഞ്ഞു. എന്‍റെ ദേഷ്യം കണ്ടിട്ടാവണം, എന്നാ ശെരി എഴുതിയേക്കാമെന്ന് പരീക്ഷയുടെ തലേ ദിവസം രാത്രി പറഞ്ഞു. പിറ്റേ ദിവസം രാവിലെ കൊണ്ടു പോയി പരീക്ഷ എഴുതിച്ചു, വൈകീട്ട് ഞാന്‍ മസ്കറ്റിലേക്ക് മടങ്ങുകയും ചെയ്തു. ഒരു പ്രധാനപ്പെട്ട കാര്യം പറയാന്‍ മറന്നു പോയി, ഈ പരീക്ഷ കഴിഞ്ഞപ്പോഴും “കൊഴപ്പം ഇല്ലായിരുന്നു” എന്ന് പറഞ്ഞു. എന്നാലങ്ങിനെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. 

ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അമൃതയുടെ റിസള്‍ട്ട് വന്നു. 98 പേര്‍സന്‍റൈലില്‍ കൂടുതല്‍ മാര്‍ക്കുണ്ട്. അതായതു മോശമല്ലാത്ത ഒരു എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്മിഷന്‍ അവന്‍ വാങ്ങിച്ചു കഴിഞ്ഞു! ഇവന്‍റെ “കൊഴപ്പം ഇല്ലായിരുന്നു” വല്യ കൊഴപ്പം ഇല്ലാല്ലോ! അഭിനന്ദനത്തിന് കാശ് ചിലവില്ലാത്തത് കൊണ്ട്, ഒട്ടും പിശുക്കിയല്ല. കൂടെ, കണ്ടോ ഞാന്‍ നിര്‍ബന്ധിച്ചിട്ടാണെങ്കിലും നീ ഈ പരീക്ഷ എഴുതിയതിന്‍റെ ഗുണം കണ്ടോ? ഗുരുത്വം വേണം, മൂത്തവര്‍ ചൊല്ലും… അഭിനന്ദനങ്ങളും കുത്ത് വാക്കുകളും ഫാദു “ഈ തന്ത ഇതെന്ത് തേങ്ങ ഒക്കെയാണ് പറയുന്നതെന്ന” ഭാവത്തില്‍ വികാരശൂന്യനായി  കേട്ടുനിന്നു  

ഒരാഴ്ച്ച കൂടി കഴിഞ്ഞതോടെ JEE Main Session 1ന്‍റെ റിസള്‍ട്ടും വന്നു. ഇതിനുമുണ്ട് 98 പേര്‍സന്‍റൈലില്‍ കൂടുതല്‍ സ്കോര്‍! അതായത് അഡ്വാന്‍സ്ഡ് എഴുതാനുള്ള കടമ്പ അവന്‍ ചാടിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ NITയില്‍ ഒരു സീറ്റും ഉറപ്പിച്ചു കഴിഞ്ഞു. അളവറ്റ സന്തോഷത്തോടൊപ്പം ചെറിയൊരു കുറ്റബോധവും തോന്നി. ഈ പരീക്ഷ കഴിഞ്ഞു വന്നപ്പോഴാണ്, നാളത്തെ പരീക്ഷ എഴുതുന്നില്ല എന്നവന്‍ പറയുന്നതു. അതോടെ എന്‍റെ മൂഡ് പോയി, അതെന്‍റെ മുഖത്ത് ഞാന്‍ മസ്കറ്റിലേക്ക് തിരിച്ചു കേറി വരുന്നത് വരെ തെളിഞ്ഞു നിന്നിരുന്നു. പരീക്ഷ എഴുതേണ്ട എന്ന അവന്‍റെ തീരുമാനം അഹങ്കാരമായിരുന്നില്ല. അതിന്‍റെ പേരില്‍ വെറുതെ അവനോട് കെറുവിച്ച് നടന്നു, അതും രണ്ടു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ ഫലം അവന്‍ കൊയ്യുന്ന നേരത്ത്. 

രണ്ടാഴ്ച്ച മുന്‍പ് JEE Main Session 2 പരീക്ഷ കഴിഞ്ഞു. അതും കൊഴപ്പമില്ലായിരുന്നുവെന്നു പറഞ്ഞു. ആ പരീക്ഷ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു. ഞാന്‍ ഇനി വാപ്പ അപേക്ഷിച്ച കാക്കത്തൊള്ളായിരം പരീക്ഷകള്‍ മുഴുവന്‍ എഴുതണോ? 
നിന്‍റെ ഭാവി, നിന്‍റെ തീരുമാനം എന്നു ഞാന്‍. 
അതോടെ പ്രൈവറ്റ് കോളേജുകളിലെ പരീക്ഷകള്‍ ഒന്നും എഴുതുന്നില്ല എന്ന നിലപാട് എടുത്തലക്കി, ഞാന്‍ സന്തോഷത്തോടെ തല കുലുക്കി സമ്മതിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍, IISER, NISER, KEAM, CUSAT… ഇതൊക്കെ എഴുതണോ എന്നായി ചോദ്യം. ചോദ്യം കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, പിന്നീട് മനസ്സില്‍ ലഡ്ഡു പൊട്ടി. ആവശ്യമില്ലെങ്കില്‍ എഴുതേണ്ട എന്നായി ഞാന്‍, ചിലപ്പോള്‍ ഞാന്‍ KEAM എഴുതിയേക്കുമെന്നായി. നീ എന്തെങ്കിലും ചെയ്യൂ, വണ്ടിക്കാശ് ഉമ്മാടെ കയ്യില്‍ നിന്നു വാങ്ങിച്ചോളാന്‍ പറഞ്ഞൊഴിഞ്ഞു.

ഇന്നാണ് JEE Main Session 2 റിസള്‍ട്ട് വരുന്ന ദിവസം. അത് നോക്കിയിട്ട് കിടക്കാമെന്ന് കരുതി. സാധാരണ പാതിരാത്രിയാണ് റിസള്‍ട്ട് പബ്ലിഷ് ചെയ്യുക. ആ നേരം വരെ ഉറങ്ങാതിരിക്കാന്‍ എഴുതി തുടങ്ങിയ കുറിപ്പാണിത്. ഇപ്പോള്‍ സമയം രാത്രി രണ്ടു മണിയാവാനായി. റിസള്‍ട്ട് ഇനിയും വന്നില്ല, ഇനി വരുമ്പോള്‍ വരട്ടെ. കൊഴപ്പമുണ്ടാവില്ല, മോശമായാലും കുഴപ്പമില്ല, ഈ രണ്ടു പരീക്ഷകളിലെ മികച്ച സ്കോര്‍ മാത്രമേ അഡ്മിഷന് പരിഗണിക്കൂ. ആദ്യ പരീക്ഷയില്‍ തന്നെ അവന്‍ എന്‍റെ പ്രതീക്ഷയുടെ എല്ലാ സീമകളും തകര്‍ത്തത് കൊണ്ട് ഇനി കിട്ടുന്നതൊക്കെ ബോണസ്സ്. 

നിര്‍ത്തുന്നതിനു മുന്‍പ് ഒരു കാര്യം കൂടി. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസത്തിന്‍റെ സമ്മര്‍ദ്ദം, ഡിജിറ്റല്‍ ഡിവൈഡ്, പഠിക്കണം എന്നുണ്ടെങ്കില്‍ തെരുവ് വിളക്കിന് കീഴെയിരുന്നും പഠിക്കാം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലും തലച്ചോറിന്‍റെ പകുതിഉപയോഗിച്ചിട്ടില്ല… ഇങ്ങിനെ ഉന്നത നിലവാരമുള്ള ബൌദ്ധീക സിദ്ധാന്തങ്ങള്‍, മാനുഷിക ആകുലതകള്‍, കാല്‍പ്പനിക സ്വപ്നങ്ങള്‍ ഒക്കെ നമുക്ക് പങ്കുവെക്കാം, മറ്റുള്ളവരുടെ കുട്ടികളുടെ കാര്യത്തില്‍. നിങ്ങളുടെ സ്വന്തം കുട്ടിയുടെ കാര്യത്തില്‍ പ്രായോഗികമായ സമീപനം സ്വീകരിക്കുക, കാരണം ഇതു നിങ്ങളുടെ കുട്ടിയാണ്. മാതാപിതാക്കള്‍ അത് മാത്രം മറക്കാതിരുക്കുക. സ്വര്‍ണ്ണത്തില്‍, ഭൂമിയില്‍, വീട്ടില്‍, വണ്ടിയില്‍, ഓഹരികളില്‍, കച്ചവടത്തില്‍ ഇതിലൊക്കെ നിക്ഷേപിക്കാം. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട,  ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട നിക്ഷേപമാണ് കുട്ടികളുടെ വിദ്യാഭ്യാസമെന്നത്. അതില്‍ കേറി കവിത രചിക്കരുത്, കൊണയടിക്കരുത്.   

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

കൈപ്പത്തി

പുറത്ത് നിര്‍ത്താതെ നിലവിളിക്കുന്ന ഫയര്‍ അലാറം കേട്ടിട്ട് പേടിയൊന്നും തോന്നിയില്ല. ആവശ്യമുള്ളപ്പോഴൊന്നും  ഒരലാറവും മുന്നറിയിപ്പ് തന്നിട്ടില്ല, ഇതും മോക്ക്‌ ഡ്രില്ലാവാനെ തരമുള്ളൂ. ബോയിലര്‍ റൂമില്‍ കേറി, പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി. അസംബ്ലി പോയന്‍റില്‍ ഏതാണ്ടെല്ലാവരും എത്തിയിട്ടുണ്ട്. അരികെയുള്ളോരു  മരച്ചുവട്ടില്‍ കുടയും ചോറ്റുപാത്രവും ഒളിപ്പിച്ച്, ഞാനും ആ കൂട്ടത്തിലേക്ക് ലയിച്ചു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം കൂടുമ്പോള്‍ പണിയെടുക്കാന്‍ കിട്ടുന്ന ഏക അവസരമാണ്, അതവര്‍ നന്നായി ആഘോഷിക്കുന്നുമുണ്ട്. കമ്പനിയില്‍ പുതുതായി ചേര്‍ന്നവരെല്ലാം മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. മീനസൂര്യനോട് കെറുവിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ കുറച്ച് പേര്‍ ഏറ്റവും പുറകിലും.