Skip to main content

നുണ

നഗരത്തിന്‍റെ യാന്ത്രികത വല്ലാതെ മനം മടുപ്പിക്കുമ്പോള്‍ നഗരത്തിന്‍റെ ശബ്ദഘോഷങ്ങള്‍ ചെവി അടപ്പിക്കുമ്പോള്‍ നഗരം ഊതി വിടുന്ന പുകച്ചുരുളുകള്‍ ശ്വാസകോശത്തെ ദുഷിപ്പിക്കുമ്പോള്‍ ഒക്കെയും അബു കാടുകേറും. നരഗവും നഗരവും തമ്മിലുള്ള വാക്കുകളിലെ സാമ്യം വെറും യാധൃശ്ചികമല്ലെന്നാണ് അബു വിശ്വസിക്കുന്നത്. അബു കാട്ടിലേക്ക് ഒരടി വെക്കുമ്പോള്‍ കാട് അബുവിലേക്ക് മൂന്നടി വെച്ചിട്ടുണ്ടാവും. കാടെത്തും മുന്‍പുള്ള മലമുകളില്‍ നിന്ന് അബു ആര്‍ത്തട്ടഹസിക്കും, കൂവിവിളിക്കും. കാട്ടിലേക്ക് കേറിയാല്‍ പിന്നെ അബു ശബ്ദിക്കില്ല. മനുഷ്യന്‍റെ ശബ്ദം അതെത്ര മൃദുവായിട്ടാണെങ്കില്‍ പോലും കാടിന്‍റെ അവകാശികള്‍ക്ക്‌ ഞെട്ടലോടെ അല്ലാതെ ശ്രവിക്കാന്‍ കഴിയില്ലെന്ന ബോധ്യം അബുവിനുണ്ട്. കാറ്റിന്‍റെ താളവും അരുവിയുടെ നാദവും കിളി മൊഴികളും അനേകമനേകം മര്‍മ്മരങ്ങളും നിശ്വാസവും മൂളലും മുരളലും കൂടിച്ചേര്‍ന്നൊരു ശ്രുതിയിലാണ് കാട് ശബ്ദിക്കുക. ആ കാട്ടില്‍ ഒരപശ്രുതി ഉണ്ടാവാതിരിക്കാന്‍ അബു തന്‍റെ ഓരോ കാലടിയും നിശബ്ദമായാണ് വെക്കുക. അബുവിന്‍റെ കാടുമായുള്ള ഈ ആത്മബന്ധം ജനിതകമാണ്. നമ്മള്‍ മനുഷ്യര്‍ക്കുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ നഗരവുമായുള്ള സ്നേഹബന്ധം എന്തുകൊണ്ടോ അബുവിന് ആര്‍ജ്ജിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ തീരെ ചെറിയ കാലയളവിലെ നഗരവാസം തന്നെ അബുവിനെ ശ്വാസംമുട്ടിക്കും, അപ്പോഴെക്കെ അബു കാടുകേറും.

പക്ഷെ ഇത്തവണ ആ പഴയ അബുവല്ല കാട് കേറുന്നത്. നഗരത്തിലെ രാഷ്ട്രീയഭരണ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു, ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഹെഡ്‌മാഷാണ്. അബുവിനതിലൊന്നും ലവലേശം താല്‍പ്പര്യമില്ല. പക്ഷെ മാറിയ സാഹചര്യത്തില്‍ അബുവിന് പഴയ പോലെ കാടനായി തുടരാനാവില്ല എന്നതാണ് സത്യം. നിലനില്‍പ്പ്‌ എന്നതിലും പരമമായ ഒരു സത്യമില്ല. അങ്ങിനെ ബോധപൂര്‍വ്വമല്ലെങ്കില്‍ കൂടിയും അബുവും കുറച്ചോക്കെ സംസ്കരിക്കപ്പെട്ടു. വളരെ ചെറിയ കാലയളവ് കൊണ്ടുതന്നെ നഗരം കുറെയേറെ പുത്തനറിവുകള്‍ അബുവില്‍ കുത്തിനിറച്ചു. തന്‍റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും, അന്യരെ വെറുക്കാനും ഇന്ന് അബുവിന് കഴിയുന്നുണ്ട്. വസ്തുതകളെയും യുക്തിയെയും തന്‍റെ ഗോത്രചിഹ്നങ്ങളുടെയും നിയമങ്ങളുടെയും പടിക്ക് പുറത്തുനിര്‍ത്താന്‍ അവനിന്ന് നിക്ഷ്പ്രയാസം സാധിക്കുന്നു. ഗോത്രനേതാവിനെ നടുവളച്ചു സ്വീകരിക്കുകയും ഗോത്രചിഹ്നങ്ങളെ എണീറ്റ്‌ നിന്ന് ബഹുമാനിക്കുകയും ചെയ്യേണ്ടത് ഒരുത്തമ നാഗരികന്‍റെ കടമയെന്ന് അവന്‍ പഠിച്ചു. അതുകൊണ്ട് അബു ചത്തില്ല. പക്ഷെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സത്യമായി കഴിഞ്ഞ ഇത്തരം നുണകളെ നെഞ്ചിലേറ്റാന്‍ കഴിഞ്ഞപ്പോഴും നഗരത്തിന്‍റെ ചിട്ടവട്ടങ്ങള്‍ അബുവിനെ മടുപ്പിച്ചു.

അബു വീണ്ടും കാട് കേറി. ഇത്തവണ അബുവിനെ കണ്ട വിഷപാമ്പുകള്‍ വഴിമാറി പോയില്ല, അവ ഫണം വിരിച്ചു വിഷം ചീറ്റി. പേടിച്ചോടിയ അബുവിന്‍റെ കാലില്‍ തറച്ച മുള്ളുകള്‍ അന്നാദ്യമായി അവനെ വേദനിപ്പിച്ചു. ദേഹത്ത് വേഴാമ്പല്‍ കാഷ്ട്ടിച്ചു. ചുള്ളികൊമ്പന്‍ കുത്താനോടിച്ചു. കുരങ്ങന്മാര്‍ പഴങ്ങള്‍ വലിച്ചെറിഞ്ഞു. തൊട്ടുമുന്നില്‍ കരിവീട്ടി കടപുഴകി വീണു. തന്നെയിങ്ങിനെ തിരസ്കരിക്കാന്‍ മാത്രം കാടിനോട് താന്‍ ചെയ്ത തെറ്റെന്തെന്ന്  അബുവിന് മനസ്സിലായില്ല.

ഓടി രക്ഷപ്പെട്ടെത്തിയ പുല്‍മേടയില്‍ അബു തളര്‍ന്നുവീണു. തൊട്ടുപുറകെയായി ആ കൊടുംവനത്തില്‍ നിന്നും ഒരു കടുവ പതുക്കെ അബുവിനടുത്തേക്ക് നടന്നുവന്നു. കടുവയെ കണ്ട അബു പണ്ടത്തെപോലെ പ്രാണരക്ഷാര്‍ത്ഥം ഭയന്നോടിയില്ല. ക്ഷീണിതനായിരുന്നിട്ടും അബു  എഴുന്നേറ്റുനിന്നു കടുവയെ ആദരിച്ചു. കടുവ അരികത്തുവന്നു അവന്‍റെ കാല് നക്കിതോര്‍ത്തി. അബുവിനെ മൃദുവായി തലോടി ഇരുത്തി, കിടത്തി. അതിന്‍റെ മുഖത്ത് രൌദ്രഭാവം തീരെയില്ല, ദ്രംഷ്ട്ടങ്ങള്‍ പുറത്തു കാണാനേയില്ല. അവനതിനോട് തന്‍റെ പ്രാണനേക്കാള്‍ പ്രിയ്യം തോന്നി. അത്രതന്നെ വെറുപ്പ്‌ അവന് കാടിനോടും അതിലെ കടുവയല്ലാത്ത സകല ചരാചരങ്ങളോടും വൃക്ഷലതാദികളോടും തോന്നി. ഇത്ര കൃത്യമായി കടുവയെ തന്നെ ഗോത്രമൃഗമായി തിരഞ്ഞെടുത്ത തന്‍റെ ഗോത്രത്തില്‍ അവനഭിമാനം തോന്നി. അബുവിന്‍റെ ശരീരം കടുവ നക്കിതോര്‍ത്തി വൃത്തിയാക്കുമ്പോള്‍ കടപ്പാട് കൊണ്ടവന്‍റെ കണ്ണ് നിറഞ്ഞിരുന്നു. ശേഷം കടുവയുടെ കൂര്‍ത്ത പല്ലുകളും ദ്രംഷ്ട്ടങ്ങളും അവന്‍റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും അബുവിന് വേദനിച്ചില്ല. ജയ്‌ഗോത്ര മന്ത്രമുരുവിട്ടു കൊണ്ടു അബു സന്തോഷത്തോടെ കണ്ണടച്ചു കിടന്നു.

Comments

  1. പഠനം സ്വയവും സംഭവിക്കുന്നു.

    ReplyDelete
  2. ജയ് ഗോത്രമന്ത്രമുരുവിട്ടാല്‍ രക്ഷപ്പെടാം! (അങ്ങനെയും കാലം വന്നേക്കാം, അല്ലേ?)

    ReplyDelete
  3. ചിലതൊക്കെ ഇങ്ങനെയാകാം..
    ആദ്യം നമ്മെ നക്കി തുടക്കും..
    പിന്നെ മുനയുള്ള പല്ലുകൾ ആഴ്ന്നിറങ്ങുന്നുണ്ടാവും. നാം അറിയില്ല..
    ആശംസകൾ !

    ReplyDelete

Post a Comment

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas