Skip to main content

ബര്‍ക്കയിലെ കാളപ്പോര്

നമ്മുടെ നാട്ടിലെ കാളപൂട്ട് മത്സരമോ, കോഴിപ്പോരോ, ആനയോട്ടമോ ഒന്നും കാണാനുള്ള ഫാഗ്യം നാളിത് വരെയായിട്ടും സിദ്ധിച്ചിട്ടില്ല. നാട്ടിലുണ്ടായിരുന്ന കാലത്ത്, പീടിക തിണ്ണയിലെ ഇഷ്ട്ട ഇരുപ്പിടം തരപ്പെടുത്താനും, പഞ്ചായത്തിലെ സകല വേലി ചാടലിന്‍റെ കണക്കെടുപ്പും കഴിഞ്ഞ് പിന്നെയെവിടെ സമയം? അതൊക്കെയൊരു കാലം! ആര് കണ്ണ് വെച്ചിട്ടാണാവോ കഷ്ട്ടകാലത്തിന് നല്ലൊരു ജോലി കിട്ടി ഒമാനിലെത്തി. വെറുതെയിരുന്ന് തിന്നിരുന്ന എന്‍റെ പുറത്ത് മാറാപ്പ് കേറ്റിയപ്പോ തൃപ്തിയായി കാണും.



അങ്ങിനെയിരിക്കെയൊരു ദിവസം, ഇവിടെയടുത്ത് ബര്‍ക്കയില്‍ കാളപ്പോര് നടക്കുന്നുണ്ടെന്ന് കേട്ടു. ഒന്നും നോക്കിയില്ല, കേട്ട പാതി കേള്‍ക്കാത്ത പാതി വച്ച് പിടിച്ചു. കൂട്ടിനെനിക്ക് ശമ്പളം തരുന്നിടത്ത്, ജോലി ചെയ്യുന്ന മൂന്ന് പേരുമുണ്ടായിരുന്നു. ഉളുപ്പൊന്നും കൂടാതെ കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടെങ്കിലും, പണിയെടുക്കാന്‍ ഞാനപ്പോഴും തുടങ്ങിയിരുന്നില്ല. അത് കൊണ്ട് സഹപ്രവര്‍ത്തകരെന്ന് വിളിച്ച്‌ അവരെ അപമാനിക്കുന്നില്ല. 
തദ്ദേശിയായ മാജിദ് അല്‍ ബലുഷിയുമുണ്ട് കൂടെ. കൂടെയുള്ളവരുടെ അറിവില്ലായ്മ അനുഗ്രമാക്കിയെടുത്ത് മാജിദ് വാചാലനായി. മലയാളിയുടെ സ്വതസിദ്ധമായ പുച്ഛരസത്തോട് കൂടി, ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടില്‍ മാജിദ് പറയുന്നതത്രയും സശ്രദ്ധം കേട്ട് കൊണ്ട് കൂടെ നടന്നു.
മാജിദിന്റെ വംശജര്‍ പണ്ട് ബലൂചിസ്ഥാനില്‍ നിന്ന് കുടിയേറി വന്നവരാണ്. ഇന്ന് ബലൂഷികള്‍ ഇവിടത്തെ പ്രബലരായ ഒരു അധികാരവര്‍ഗ്ഗമാണ്. ബര്‍ക്ക ഇവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നും. അറിവിന്‍റെ സോഴ്സ് മാജിദ് അല്‍ ബലുഷി ആവുമ്പോള്‍ ബലുഷികള്‍ അത്ര മോശക്കാരാവില്ലല്ലോ, ഞാന്‍ മനസ്സില്‍ പറഞ്ഞു. മാജിദിന്‍റെ മാമ(അമ്മാവന്‍) കാളപ്പോരിന്‍റെ പ്രധാന കൊണാണ്ടര്‍മാരില്‍ ഒരാളാണത്രേ. സ്വന്തമായി പത്തു മുപ്പത് പോരുകാളകള്‍ ഉണ്ട് കക്ഷിക്ക്. നല്ല ഒരു കാളകൂറ്റന് പതിനഞ്ച് ലക്ഷം രൂപ വില വരും.

മാജീദിന്റെ ഗീര്‍വാണങ്ങള്‍ കുത്തിവച്ച് തന്ന  ആത്മവിശ്വാസത്തില്‍ കാളപോര് നടക്കുന്ന വേദി ലക്ഷ്യമാക്കി നടന്നു.
ആരുണ്ടെടാ എന്നെയും മാമായെയും തൊടാനെന്ന മട്ടിലായി കഴിഞ്ഞിരുന്നു അപ്പോഴേക്കും കാര്യങ്ങള്‍ ! അപകടം മണത്ത് എന്നെ തടഞ്ഞ മാജിദിന്റെ കൈകള്‍ തട്ടിത്തെറിപ്പിച്ച് കൊണ്ട്  ഇടതു കാല്‍ വെച്ച് കളത്തിലേക്ക് ചാടിയിറങ്ങി.


പടച്ചോനെ പാന്‍റ് നനഞ്ഞ് കാണുമോ! ഘടാഘടന്മാരായ പത്തമ്പത് കാള കൂറ്റന്‍മാരാണ് ചുറ്റിനും. മാമയുടെ തിണ്ണബലം നല്‍കിയത് ആത്മഹത്യപരമായൊരാവേശമായിരുന്നു.  കാളകള്‍ എല്ലാവരും ഒരേ പോലെ അസ്വസ്ഥര്‍ !! "രണ്ട് മനുഷ്യരെ കിട്ടിയിരുന്നെങ്കില്‍... കൊമ്പില്‍ കോര്‍ത്തി അമ്മാനമാടി കളിക്കമായിരുന്നു!" എന്ന മട്ടിലാണ് നില്‍പ്പ്. മനുഷ്യരെ കിട്ടാത്തത് കൊണ്ടാവണം, പുറം കാലു കൊണ്ട് മണ്ണ് തെറിപ്പിച്ചും, മണ്ണില്‍ കൊമ്പ് കുത്തിയിറക്കിയും എല്ലാം ആശ്വാസിക്കുന്നു.


എന്നെയറിയാവുന്നാരും ഞാന്‍ പറയുന്നതിന്‍റെ പത്ത് ശതമാനം പോലും വിശ്വസിക്കില്ലെന്ന് എനിക്കറിയാവുന്നത് കൊണ്ട്, തെളിവിനായി ഒരു നീളന്‍ ഫോട്ടം ഇടുന്നു. ഇനി കുത്തിയിരുന്നു കാളയെ എണ്ണി നോക്കണ്ട വല്ല പത്തോ ഇരുപതോ എണ്ണം കൊറവ് കാണും അതങ്ങ് ഷമീര്..


ആദ്യത്തെ പ്രണയം, ആദ്യത്തെ ചുംബനം, ആദ്യത്തെ ... എന്തിനധികം പറയണം ആദ്യത്തെതെന്തും സ്പെഷ്യലാണെന്നാണല്ലോ വപ്പ്. ആദ്യത്തെ കാളയും മോശം പറയാനില്ല, 'ഒരു ചെമ്പന്‍' മുക്രയിട്ടങ്ങനെ നില്‍ക്കുകയാണ്. കണ്ണുകളില്‍ വല്ലാത്തൊരു വന്യഭാവം. കാമറ കയ്യിലെടുത്തു, കൈവിറ മാറിയിട്ടില്ലെങ്കിലും നട്ടുച്ച സമയമായത് കൊണ്ട് വലിയ പരുക്കില്ലാതെ പടം പതിഞ്ഞു. സംശയരോഗികളുടെ സംശയ നിവാരണത്തിനായി ഗണപ്തിക്കുടച്ച ഫോട്ടോ താഴെ കൊടുക്കുന്നു. ഇനിയെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ, ഞാന്‍ ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയെങ്കിലും സത്യം പറയാര്‍ ഉണ്ട്.

അടുത്ത കാളയെ കാണാന്‍ മുന്നോട്ട് നടന്നപ്പോഴാണ് ശ്രദ്ധിച്ചത്, കാളയുടെ ഇപ്പുറത്തെ കണ്ണില്‍ മറ്റേ കണ്ണിന്റെയൊരു ശൌര്യമില്ല, പകരം വല്ലാത്തൊരു ദയനീയത. മുന്‍പെപ്പൊഴോ നടന്നൊരു കാളപോരില്‍ കാഴ്ച്ച നഷ്ട്ടപ്പെട്ട കണ്ണായിരുന്നു ഞാനാദ്യം കണ്ടത്. ആ കണ്ണിലെ വന്യതയെയാണ്, കൊറച്ചു മുമ്പ് വരെ ഞാന്‍ ഭയപ്പെട്ടത്, ആരാധിച്ചത്. പണ്ട് മണിച്ചിത്രത്താഴ് കാണാന്‍ പോയ ഞാന്‍, ടിക്കറ്റെടുത്തത് മാരിപോയത് കൊണ്ട് ആകാശദൂത് കാണേണ്ടി വന്നത്, പെട്ടെന്നെന്ത് കൊണ്ടോര്‍ത്തു പോയി. 


മുകളിലെ ഫോട്ടോയൊന്ന് മിനുക്കാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ കേറ്റിയപ്പോഴാണ് ആ കാളയുടെ കണ്ണില്‍ നിന്ന് കണ്ണീരോലിക്കുന്നത് ശ്രദ്ധിച്ചത്. എന്നിലുറങ്ങി കിടക്കുന്ന സോഷ്യല്‍ മീഡിയ മൃഗസ്നേഹി വാവിട്ട് കരഞ്ഞു പോയി. എന്താണ് മൃഗീയം? ഏതാണ് മൃഗീയം?

ഭാഗ്യം ആ കണ്ണ്നീര്‍ അപ്പോള്‍ കണ്ടിരുന്നുവെങ്കില്‍ ഉച്ചക്ക് അല്‍ ഫവാന്‍ ഹോട്ടലില്‍ നിന്ന് വെട്ടി വിഴുങ്ങിയ ബീഫ്‌ ബിരിയാണിയുടെ രസം പോയേന്നെ. കാണാന്‍ പാടില്ലാത്തത് കാണാതിരിക്കാനുള്ള തലച്ചോറിന്റെ കഴിവ് അഫാരം തന്നെ.

അവിശ്വാസികളായ കണ്ണാടികള്‍ക്ക് വേണ്ടി സൂം ചെയ്ത കണ്ണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു 



പെട്ടെന്നാണ് ശ്രദ്ധിച്ചത് കളത്തിനൊത്ത നടുക്ക്, ഒരു ചുരിധാരിണി!  എല്ലാ കണ്ണുകളും അവളിലാണ്. കൌബോയ്‌ തൊപ്പി വെച്ച ഒരു ബ്യൂട്ടിഫുള്‍ ബുള്‍ഗേള്‍ !! 
നട്ടപൊരി വെയിലത്തും കോള്‍മയിര്‍ കൊണ്ട് പോയി.  എന്തരോ എന്തോ ഒരു നിമിഷം സല്‍മാ ഹൈക്കിന്റെ ചിത്രം മനസ്സില്‍ മിന്നി മറഞ്ഞു. കണ്ടത് മനോഹരം കാണാത്തതതിമനോഹരം എന്നല്ലേ, ഇവള്‍ക്കെന്താ ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ ?


ഉദ്ഘാടനത്തോടനുബന്ധിച്ച് ഇവളുടെ വക ബെല്ലി ഡാന്‍സ് കാണും. വെറുതെയല്ല ഇക്കണ്ട ജനം മുഴുവനിവിടെയീ നട്ടുച്ചക്ക് ക്ഷമയോടെ കാത്തിരിക്കുന്നത്. കിളവന്മാരണധികവും. അത്ഭുദം തോന്നിയില്ല, പണ്ട് ശില്പി തീയറ്ററില്‍ സീസണ്‍ ടിക്കറ്റുണ്ടായിരുന്ന കാലത്തേ നോട്ട് ചെയ്ത പോയന്‍റ് ആണിത്. ആര്‍ത്തവം നിലച്ച കിളവന്മാര്‍ക്കും പിന്നെയെന്റെ പ്രായക്കാര്‍ക്കുമാണെന്നും ഈ കടുക്കാവെള്ളം കുടിക്കാത്തതിന്റെ സൂക്കേട്. അക്ഷമരായീ കാള കൂട്ടങ്ങള്‍ക്ക് നടുവില്‍ നൃത്തംചെയ്യേണ്ട പാവമീ ലബനീസ്(ആവാനേ തരം ഉള്ളൂ) യുവതിക്ക് വേണ്ടിയൊരു തുള്ളി കണ്ണ്നീര്‍ പൊഴിക്കട്ടെ. അവളുടെ കയ്യിലെവിടെ നിന്നോയൊരു കോളാമ്പി മൈക്ക് പ്രത്യക്ഷപെട്ടു. പാടി നൃത്തം ചെയ്യാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. ഒരു നോക്ക് ആ മുഖമൊന്ന് കാണാനുള്ള മനസ്സിന്‍റെ വിജുംബ്ര സ്പന്ദനങ്ങള്‍ക്കോരോ നിമിഷവും ആക്കം കൂടി കൊണ്ടേയിരുന്നു.


പെട്ടെന്നെന്തോ ബാധ കേറിയ പോലെയവള്‍ ചാടിയെണീറ്റു, ഞാനും. വെട്ടി തിരിഞ്ഞ അവളുടെ മുഖം കണ്ട ഞാന്‍, ഞെട്ടി മാമ ഞെട്ടി!  വഴി തെറ്റി ഒഴുകിയ ഏതോ പരിണാമത്തിന്റെ കൈവഴിയില്‍, കാളയില്‍ നിന്നും പരിണമിച്ച, കൊക്കോ കോളയെ നാണിപ്പിക്കും വിധം കറുത്തിരുണ്ടൊരു രൂപം. ഈ മനുഷ്യനെയാണല്ലോ ദൈവമേ ഞാന്‍ ഇത്ര നേരം.. എന്‍റെ ലബനിസ്‌ പെണ്‍കൊടി.. ഇവിടെ കണക്ക് കൂട്ടലുകളെല്ലാം പിഴക്കുകയാണല്ലോ..  മൈക്കെടുത്തു വെച്ച് അങ്ങേര്‍ അലറി വിളിക്കാന്‍ തുടങ്ങി. ജനമായ ജനം മുഴുവന്‍ അത് കേട്ട് ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നു. എന്തുകൊണ്ടോ എന്നെ കളിയാക്കി ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഇയാള്‍ വലിയ തമാശക്കാരന്‍ ആണെന്ന മാജിദിന്റെ സാക്ഷ്യപെടുത്തല്‍ എന്‍റെ വിദ്വേഷം കൂട്ടിയേ ഉള്ളൂ. ഇതോ നിങ്ങളുടെ തമാശ മാജിദെ?  കഷ്ടം! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃതമായ കാളപോര് പോലെയുള്ള വിനോദങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന അറബികളുടെ ബൌദ്ധിക നിലവാരത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍, ഈ മനുഷ്യന്‍റെ അലറ്ച്ചകള്‍ വലിയ തമാശകള്‍ ആയി തോന്നിയേക്കാം. ഇവരോട് നമ്മുക്ക് സഹതപിക്കാം..ഞാന്‍ മനസ്സില്‍ പറഞ്ഞു.




സ്പെയിനിലെ കാള പോര് പോലെ മനുഷ്യനും കാളയും തമ്മിലല്ല ഇവിടെ മത്സരം. ഇവിടത്തെ യുദ്ധം മനുഷ്യര്‍ തമ്മില്‍ ആണ്, അവരവരുടെ ബലി/പോര്കാളകള്‍ കൊണ്ട്. സമ്പന്നരായ മനുഷ്യരുടെ ഓരോ വേദനകള്‍ , അതിന് സര്‍വ്വവിധ പ്രോത്സാഹനവും നല്‍കി കൊണ്ട് ഞാനടക്കമുള്ള വലിയൊരു ജനാവലിയും. കയ്യിലെ കാശും, കഴപ്പും തലമുറകള്‍ കഴിയും തോറും കുറഞ്ഞു വരികയാണ്. അത് കൊണ്ട് തന്നെയാവണം, മത്സരം കാളക്ക് വലിയ പരിക്കേല്‍ക്കുന്നത് വരെ ഇപ്പോള്‍ നീട്ടി കൊണ്ട് പോകാറില്ല. അതിന് മുന്‍പ് നമ്മുടെ ലബനീസ് പെണ്‍കൊടി വിസില്‍ അടിക്കും, ഉടനെ കുറേ പയ്യന്മാര്‍ വന്നു കാളകളെ പിടിച്ചു മാറ്റും. ചുരുക്കത്തില്‍  കൊമ്പ് കൊണ്ട് ഉള്ള ഒരു പഞ്ചഗുസ്തി മത്സരം ആണ് ഇവിടത്തെ കാള പോര്. വാതുവെപ്പൊന്നുമുള്ള ലക്ഷണം കണ്ടില്ല. വിജയിയായ കാളയുടെ മൂല്യം വര്‍ദ്ധിക്കും, അതൊക്കെ പ്രീമിയര്‍ ലീഗ് സെറ്റ്‌ അപ്പ്‌ തന്നെ.


ഈ പോസ്റ്റ്‌ തുടങ്ങിയപ്പോള്‍,  കുറച്ചു ഫോട്ടം ഇടാനെ ഉദ്ദേശിച്ചിരുന്നുള്ളൂ . പിന്നെ കരുതി ഫോട്ടോക്ക് ഒരു അടി കുറിപ്പ് എഴുതാം എന്ന്. ശീലമില്ലാത്ത ഇടപാട് ആയത് കൊണ്ടാവാം. അടി കുറിപ്പുകള്‍ നീണ്ട് നീണ്ട് പോയി. അഴിച്ചു വിട്ട കാളയും, എഴുത്തും നല്ലതല്ല എന്നല്ലേ. അത് കൊണ്ട് എഴുത്ത് ഇവിടം വച്ച് നിര്‍ത്തുന്നു, ഇനി കണ്ട് അനുഭവിക്കൂ


മാജിദ് അല്‍ ബലൂഷി - ഇവന്‍റെ ക്ഷണം സ്വീകരിച്ചാണ് ഞാനിവിടെയെത്തിയത്. ക്ഷണനപെടാതെ തിരിച്ചെത്താനായത് കാളകളുടെ കനിവ് കൊണ്ടും.


മാജിദിന്റെ മാമ ഞങ്ങളുടെ ലോക്കല്‍ ഗാര്‍ഡിയന്‍..
നല്ല പ്രായം കഴിഞ്ഞെന്നു മനസിലായത് കൊണ്ടാവണം മാമ ഗാലെറിയില്‍ സുരക്ഷിതമായൊരു സ്ഥാനത്തിരുന്നാണ് കളിക്കുന്നത്.


ഇയാളാണ് സ്ഥലത്തെ പ്രധാനി, മാമയുടെ മുഖ്യ എതിരാളി. മാമയുടെ പോലെയല്ല, പുള്ളി കളത്തിനു നടുക്ക് നിന്നാണ് കളി.
പഴുത്ത മാമയോട്, പച്ച എതിരാളിക്ക് ഒരു പുച്ഛം ഉണ്ടെന്ന് എനിക്ക് സംശയം ഇല്ല. നിങ്ങള്ക്ക് ഉണ്ടെങ്കില്‍ ഇങ്ങേരുടെ ഈ ഫോട്ടം ഒന്ന് കണ്ടു നോക്കൂ


മാമയുടെ നല്ലവനായ കാള ഇടയന്‍
ഒരു ഏഴടി പൊക്കവും അതിനൊത്ത തടിയും, കണ്ടപ്പോള്‍ തീരെ അസൂയ തോന്നിയില്ല. "സമത്വസുന്ദര ലോകം" എന്നത് ഒരു  സൈദ്ധാന്തികസ്വപ്നം മാത്രമാണ്, പ്രയോഗത്തില്‍ വരുത്താന്‍ ദൈവത്തിന് പോലും കഴിയാത്ത ഒന്ന്.

മാമയുടെ ഒരു സില്‍ബന്ധി, ആളൊരു എട്ടുകാലി മമ്മൂഞ്ഞ് ആണെന്ന് തോന്നുന്നു. മാമയുടെ കാളകള്‍ ജയിക്കുന്നത് മൂപ്പര് കരക്കിരുന്നു ഒച്ച വെക്കുന്നത് കൊണ്ടാണെന്നാണ് ഭാവം. ആ പോട്ട് വയസായവരെ ബഹുമാനിക്കണം എന്നല്ലേ


മാമയുടെ ചാണക്യന്‍, മാമാക്ക് വേണ്ടി കളത്തില്‍ നിന്ന് കരുക്കള്‍ നീക്കുന്നത് ഇദ്ദേഹമാണ്.


ബര്‍ക്ക കേശവന്‍:
സകല ലക്ഷണവും ഒത്ത ഇവന്‍റെ സ്വഭാവ വൈഷിഷ്ടം അറിയാന്‍ ബന്ധിച്ചിരുന്ന കയറുകള്‍ എണ്ണി നോക്കിയാല്‍ മതി.

പോഞ്ഞിക്കരയുടെ ബോഡി ഷോ വിത്ത്‌ മ്യൂസിക്‌ 


കാണാനാളില്ലെങ്കില്‍ പിന്നെയെന്തൊക്കെ കാണിച്ചിട്ട് എന്താ? കാണികള്‍ക്ക് കണ്ണിന് വിരുന്നായി ഒരു മദാമ്മ കൊച്ച് അപ്പുറത്ത് ഉണ്ട്. വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി, ഇതിനു തെളിവ് കാണികള്‍ മാത്രം. 

ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ മനുഷ്യന്‍റെ മോനെ !

പരാക്രമം കാണികളോട്. കാണികളോടി... കന്തൂറയും പൊക്കിയോടി..

മത്സരം തുടങ്ങുക ആയി. കാളയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ കാള റോസ്റ്റ്‌ കഴിക്കണം എന്നാണല്ലോ. ഇവിടെ മത്സരത്തിന് മുന്‍പ് കാളകള്‍ മൂക്ക് രണ്ടുമൊന്ന് മുട്ടിച്ച് ആശംസകള്‍ നേരും, മനുഷ്യരുടെ ആചാരം കാളകള്‍ ദത്തെടുത്തു. 


പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്റെ താളം മുറുകി തുടങ്ങി.


കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍ കാളകളെ ആവേശഭരിതരാക്കി, കാളകള്‍ കാണികളെയും...മത്സരത്തിന്റെ അവശേഷിപ്പുകളായ മുറിവുകളുടെ നീറ്റല്‍ കാളകള്‍ക്ക് സ്വന്തം.


ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാശിയേറിയ ആദ്യ മത്സരം സില്‍സില! സോറി ഐ മീന്‍ സമനില


കാളകളെ പൊതുവേ ഇവര്‍ മൂന്നായി തിരിച്ചിട്ടുണ്ട്.
കൂട്ടത്തില്‍ വലിപ്പം കുറഞ്ഞവര്‍ "ഒമാനി".
ഒരു ഇടത്തരക്കാര്‍ "ഷിബു" (വായില്‍ കൊള്ളാത്ത എന്തോ പേര് മറന്നു പോയി )
മൂന്നാമത്തേത് അപ്പം പോലെ തടിയും, അല്പം മാത്രം തലയുമുള്ള  "പാകിസ്ഥാനി"


കഴുത്തില്‍ കത്തി വീഴാതിരിക്കാന്‍, ലഹള വേലയാക്കിയവര്‍ 

 കണ്ടാലൊരു കരിമുണ്ടന്‍ കാര്യം കൊണ്ടവനതിവീരന്‍


ഓ വല്യയൊരു തമാശക്കാരന്‍ !


അടുത്ത ചിത്രത്തെ കുറിച്ച് പറയുന്നതിന് മുന്‍പ്‌ ഒന്ന് ശ്വാസം എടുത്തോട്ടെ .. ഓക്കേ തുടങ്ങാം .
സയുക്തിക ജ്ഞാനത്തിന്‍റെ ലോകത്തിനു മുമ്പില്‍ നിറമുള്ള ചിത്രങ്ങള്‍ വലിയൊരു തടസ്സമായി നിലകൊള്ളുന്നു. സയുക്തിക ജ്ഞാനത്തിന്  ഇന്ദ്രിയ ഗോചരജ്ഞാനവുമായുള്ള വ്യത്യാസത്തെക്കുറിച്ച് സേ ദോങ്ങ് എഴുതിയിട്ടുണ്ട്. ഇന്ദ്രിയ ഗോചരജ്ഞാനം വസ്തുക്കളുടെ വ്യത്യസ്ത വശങ്ങളെ, പ്രതിഭാസങ്ങളെ, ബാഹ്യബന്ധങ്ങളെ, സംബന്ധിച്ചുള്ളതാണ്. അതെ സമയം യുക്തിസഹജ്ഞാനം വസ്തുക്കളുടെ ആകെത്തുകയിലും അന്തസ്സത്തയിലും ആന്തരിക ബന്ധങ്ങളിലും എത്തിച്ചേരാനായി ഒരു വലിയ ചുവട് മുന്നോട്ട് വെക്കുകയും ചുറ്റുപാടുമുള്ള ലോകത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് യുക്തി സഹജ്ഞാനത്തിന് ചുറ്റുപാടുമുള്ള ലോകത്തിന്‍റെ വികാസത്തെ അതിന്റെ ആകെത്തുകയില്‍ അതിന്റെ എല്ലാ വശങ്ങളെയും ആന്തരിക ബന്ധങ്ങളില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നു. വല്ലതും ഗ്രഹിക്കാന്‍ കഴിഞ്ഞോ, ഇല്ലെങ്കില്‍ പുറത്തു പറയണ്ട മോശമാണ്. ഗ്രഹിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എനിക്ക് കൂടി ഒന്ന് പറഞ്ഞു തരണെ



വൃത്തികെട്ടവന്‍ ഓണത്തിന് ഇടയില്‍ ആണവന്‍റെ പൂട്ട്‌ ... അല്പം വെളുത്തിട്ടാണെങ്കിലും ഞാനൊരു കാളയല്ലെടാ.. അത് മൊബൈലില്‍ പകര്‍ത്താന്‍ കുറെ കാണികളും.. ഈ പോരോന്നു  കഴിഞ്ഞോട്ടെ ...


മതിയെടാ മതി മൊബൈലില്‍ ഉണ്ടാക്കിയത്

കള്ളന്‍ അവന്‍റെയൊരു ചിരി കണ്ടില്ലേ, ഇനി നിന്‍റെ ഊഴം  കറുമ്പാ.. ഒരു മൃഗീയ പരിഗണന പോലും ഉണ്ടാവില്ല, ഈ മനുഷ്യത്വം ആരും കാണുന്നില്ലേ ..

എതിരാളിയെ കുത്തി മലര്‍ത്തി ആധിപത്യം സ്ഥാപിക്കാനോ
കാണികളെ രസിപ്പിക്കാനോ ആവില്ല ഈ യുദ്ധം.
ഇത് പുറത്തു വീഴുന്ന അടികളില്‍ നിന്നുള്ള ഓടി മാറല്‍ മാത്രം 



കഴുത്ത് കണ്ട്, കയറും കൊണ്ട് കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല


അവിടെക്കുത്തി ഇവിടെക്കുത്തി വരായായ്കുത്തി വിരലാല്‍കുത്തി


 ആയിരം കടലോടി വന്ന ഈ ചെമ്പുള്ളി കുപ്പായക്കാരനാണ് പാകിസ്ഥാനി




ഇത് കൊണ്ട് ഒന്നും തൃപ്തി ആവാത്തവര്‍ക്കായിയൊരു വിഡിയോ





Comments

  1. ഡാ, ഉഷാരയിടുണ്ടേ!!
    നിന്റെ ഈ ബ്ലോഗ്‌ വാസന അറിയാന്‍ വയ്കിപ്പോയി കുഞ്ഞേ!

    ReplyDelete
  2. സമ്പവം അടിപൊളി ആയി ഡിയര്‍
    ഇഷ്ടായി
    പുതിയ ഒരു അറിവ്

    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

Crystal reports load report failed: Could not load file or assembly CrystalDecisions.Web, Version=10.2.3600.0

Recently we upgraded our Web Application Server to Windows Server 2008. After this, crystal reports in the VS2005 applications failed to load. This is because VS 2005 applications were using crystal report version 10.2.3600.0 which we can't install in Windows Server 2008. In the new server we can only install the crystal report version 10.5.3700.0. I had to follow the below steps to resolve this issue. Downloaded and installed new version of crystal report from the page below. http://wiki.sdn.sap.com/wiki/pages/viewpage.action?pageId=56787567 Changed versions(10.2.3600.0 to 10.5.3700.0) in Web.Config and report viewer pages We removed all the crystal report reference from the project and tried to refer the new versions. But new versions were not displayed in the list. So I decided to take a local copy of these dlls and refer them. To do this run the below command( as Admin ) regsvr32 -u C:\WINDOWS\Microsoft.NET\Framework\v2.0.50727\shfusion.dll The above command will help you

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

Timeout expired. The timeout period elapsed prior to completion of the operation or the server is not responding.

I was getting timeout error while executing a stored procedure from the web application. But this stored procedure is executing within a second while running from SQL management studio. This issue can happen when database's statistics and/query plan cache are incorrect. This can be resolved by updating statistics by executing  exec sp_updatestats Error: Timeout expired.  The timeout period elapsed prior to completion of the operation or the server is not responding. Solution:  exec sp_updatestats If issue didn't resolve even after executing above this, you may need to optimize the query.